
തിരൂരിൽ അതിഥിതൊഴിലാളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയകൾ സജീവമായതോടെ ശക്തമായ നടപടികൾ കൈകൊള്ളണമെന്നാവശ്യമായി തിരൂർ താലൂക്ക് വികസന സമിതി. ഏഴൂർ പിസി പടി, പയ്യനങ്ങാടി തുടങ്ങിയ ഇടങ്ങളിലെ അതിഥി തൊഴിലാളികളുടെ താമസകേന്ദ്രം മദ്യമയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ട കേന്ദ്രമാകുന്നുണ്ടെന്ന് താലൂക്ക് വികസനസമിതിയിൽ അംഗങ്ങൾ ഉന്നയിച്ചു. കൂടാതെ വൃത്തി ഹീനമായ ചുറ്റുപ്പാടും പരിമിതമായ ഇടങ്ങളിൽ കൂടുതൽ തൊഴിലാളികൾ തിങ്ങി താമസിക്കുന്നതും താലൂക്ക് വികസനസമിതിയിൽ ചർച്ചയായി. വിഷയത്തിൻറ ഗൗരവം കണക്കിലെടുത്ത് പൊലീസ്, എക്സൈസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അഥിതി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തീരുമാനമായി. പിതാവിനോടപ്പം യാത്ര ചെയ്യവെ റോഡിലെ കുഴിയിൽ വീണ് വാഹനാപകടത്തിൽ ആറു വയസുകാരി മരണമടഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് താലൂക്ക് വികസനസമിതിയിൽ അംഗങ്ങൾ ഉന്നയിച്ചത്. റോഡിലെ കുഴികൾ താത്ക്കാലിക മായി അടച്ച് രക്ഷപ്പെടാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും താലൂക്ക് വികസനസമിതിയിൽ അംഗങ്ങൾ പറഞ്ഞു.
എന്നാൽ കാലം വർഷം മാറുന്നതോടെ റോഡിലെ കുഴികളടച്ച് ശാശ്വത പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മംഗലം- കൂട്ടായി റെഗുലറ്റർ കം ബ്രിഡ്ജിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നായർതോട് പാലം അടിയന്തിരമായി തുറന്നു കൊടുക്കാനും വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഏഴൂർ ഗവ.ഹയർ സെക്കഡറി സ്കൂളിലെ സ്കൂൾ ബസ് ഉപയോഗപ്പെടുത്താനുള്ള നടപടികൾ കൈകൊള്ളാനും രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ നടപടിയെടുക്കാനും തെരുവ് കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. എന്നാൽ താലൂക്ക് വികസനസമിതിയിലെത്തുന്ന ഉദ്യോഗസ്ഥർക്ക് അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കഴിയാത്തതിൽ തഹസിൽദാർ എൻ മോഹനൻ വിമർശനമുന്നയിച്ചു. കെഎസ്ഇബി വിഭാഗത്തെ പ്രതിനിധീകരിച്ച് ഒരു ഉദ്യോഗസ്ഥൻ പോലും യോഗത്തിൽ പങ്കെടുത്തിട്ടില്ല. മുതിർന്ന അംഗം പി എ ബാവ അധ്യക്ഷനായി. കെ കെ ജാഫർ, സി വി വിമൽകുമാർ, എ കെ സൈതാലിക്കുട്ടി, എ ശിവദാസൻ, അഡ്വ. പി ഹംസക്കുട്ടി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.