12 February 2026, Thursday

Related news

February 10, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
January 29, 2026
January 23, 2026
January 12, 2026
January 10, 2026
January 3, 2026

കേന്ദ്ര സര്‍ക്കാരിന്റെ ഇ കൊമേഴ്സ് ശൃംഖല; ഒഎന്‍ഡിസി പരാജയത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
June 19, 2025 8:43 pm

റീട്ടെയില്‍, മൊബിലിറ്റി, ചരക്ക് നീക്കം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ സ്വകാര്യ കമ്പനികളുടെ ആധിപത്യം അവസാനിപ്പിക്കാനായി 2022ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) ഇ‑കൊമേഴ്സ് ശൃംഖല പരാജയത്തിലേക്ക്. മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ ഇ കൊമേഴ്സ് വിപണിയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ ഒഎന്‍ഡിസിക്ക് സാധിച്ചിട്ടില്ല. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) സംരംഭമായിരുന്നു ഒഎന്‍ഡിസി. ഇതിലൂടെ സാധനങ്ങളും സേവനങ്ങളും ഡിജിറ്റലായി കൈമാറാം. എസ്ബിഐ, നബാര്‍ഡ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പെടെ പൊതു-സ്വകാര്യ മേഖലയിലെ 30 ധനകാര്യ സ്ഥാപനങ്ങള്‍ ഈ പദ്ധതിയെ സഹായിക്കുന്നു. മറ്റൊരു കമ്പനിക്കും ഈ ശൃംഖലയില്‍ വലിയ ഓഹരി പങ്കാളിത്തമില്ല. മറ്റ് പ്ലാറ്റ്ഫോമുകളെക്കാള്‍ ഒഎന്‍ഡിസിയില്‍ താരതമ്യേന വില കുറവാണ്. ഒഎന്‍ഡിസി കമ്മിഷന്‍ ഈടാക്കാത്തതിനാല്‍ കച്ചവടക്കാരന് ചെലവ് കുറവാണ്. കൂടാതെ എല്ലാത്തരം ഉപഭോക്തൃ രീതികളിലക്കും കച്ചവടക്കാര്‍ക്ക് പ്രവേശനവും തുല്യ പ്രാധാന്യവും നല്‍കുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒഎന്‍ഡിസിയെങ്കിലും പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. 

സൊമാറ്റോയുടെ 2024–25 സാമ്പത്തിക വര്‍ഷത്തെ പരസ്യ ചെലവ് 1,972 കോടിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഒഎന്‍ഡിസി 92 കോടിയാണ് മാര്‍ക്കറ്റിങ്ങിനായി ചെലവഴിച്ചത്. പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം വാങ്ങുന്നയാള്‍ക്കോ വില്‍ക്കുന്നയാള്‍ക്കോ അവ എങ്ങനെ വിതരണം ചെയ്യുന്നു എന്നതില്‍ യാതൊരു നിയന്ത്രണവുമില്ല എന്നതാണ് ഒഎന്‍ഡിസിയുടെ പ്രധാന പോരായ്മ. ഓരോ സ്ഥലത്തെയും സാധനങ്ങളുടെ ലഭ്യത അടിസ്ഥാനമാക്കിയാണ് ലോജിസ്റ്റിക് പങ്കാളികളെ തെരഞ്ഞെടുക്കുന്നത്. ചില നെറ്റ്‍വര്‍ക്കുകള്‍ പങ്കാളികള്‍ക്ക് അവരുടെ വാഹനം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ആമസോണും സ്വിഗ്ഗിയും പോലുള്ള ഭീമന്‍മാരാണ് ഉപയോക്താക്കളെ കൂടുതലും ആകര്‍ഷിക്കുന്നത്. അതിനാല്‍ മികച്ച ഓഫറുകളില്ലെങ്കില്‍ അവര്‍ ഒഎന്‍ഡിസി പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ സാധ്യതയില്ലെന്നും ജെഫറീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാറ്റ്ഫോമിലെ ഉന്നതരുടെ സ്ഥാനമാറ്റവും ഉയര്‍ച്ചയ്ക്ക് തടസമാകുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ ഏപ്രില്‍ വരെ സ്ഥാപകാംഗവും സിഇഒയുമായ ടി കോശി, ചീഫ് ബിസിനസ് ഓഫിസര്‍ ശിരീഷ് ജോഷി, നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ എന്നിവരുള്‍പ്പെടെ മൂന്ന് പ്രമുഖര്‍ സ്ഥാനമൊഴിഞ്ഞു. പുതിയ സിഇഒ വിഭോര്‍ ജെയിന്‍ കഴിഞ്ഞമാസം ചുമതലയേറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.