
വന്‍തോതില്‍ വോട്ടുകള്‍ വെട്ടിനിരത്തിയ തീവ്ര സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) ത്തിന്പിന്നാലെ രാജ്യത്താകെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ‘ഏകീകൃത വോട്ടർ പട്ടിക’ നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് (ഇസിഐ). ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തില്‍ നാളെ ചേരുന്ന ദേശീയ വട്ടമേശ സമ്മേളനത്തില്‍ ഇതായിരിക്കും മുഖ്യ അജണ്ട.
ഇപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) മാരുടെ നേതൃത്വത്തിലാണ് വോട്ടര്‍ പട്ടിക തയാറാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു (എസ്ഇസി) കളും പട്ടിക തയാറാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ എസ്ഐആര്‍ കോടതികളില്‍ ചോദ്യം ചെയ്യുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത സാഹചര്യത്തില്‍ അധികാരം തങ്ങളുടെ കയ്യിലൊതുക്കുകയും സിഇഒമാരുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും അധികാരങ്ങള്‍ ഇസിഐയില്‍ കേന്ദ്രീകരിക്കുകയുമാണ് ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് പിന്നിലെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
27 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളെ ഉള്‍പ്പെടുത്തി ദേശീയ സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കൊപ്പം അവരുടെ നിയമ‑സാങ്കേതിക വിദഗ്ധരും സംബന്ധിക്കും. കൂടാതെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാരും പങ്കെടുക്കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പട്ടികകള്‍ തമ്മിൽ വലിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ഇസിഐ നിലപാട്. ഉത്തർപ്രദേശില്‍ സംസ്ഥാന കമ്മിഷന്റെ പട്ടികയിൽ 12.7 കോടി വോട്ടർമാരുള്ളപ്പോൾ കേന്ദ്ര കമ്മിഷന്റെ കരട് പട്ടികയിൽ അത് 12.5 കോടിയാണ്. ഈ 20 ലക്ഷത്തിന്റെ വ്യത്യാസം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയിട്ടുണ്ട്.
ഇത്തരം പൊരുത്തക്കേടുകൾ പരിഹരിക്കാനും എല്ലാ തെരഞ്ഞെടുപ്പ്കൾക്കും ഒറ്റ വോട്ടര്‍പട്ടിക ഉപയോഗിക്കാനും കഴിയുന്ന വിധത്തിലുള്ള നിയമപരമായ ചട്ടക്കൂട് യോഗം ചർച്ച ചെയ്യും. ഇതിലൂടെ കോടതി വ്യവഹാരങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കുന്നതിന് സാധിക്കുമെന്നാണ് വാദം. തെരഞ്ഞെടുപ്പ് സേവനങ്ങൾ ഏകീകൃതമായ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനായി വികസിപ്പിച്ച ഇസിഐനെറ്റിന്റെ പ്രവർത്തനം യോഗം വിലയിരുത്തും.
അതേസമയം ഭരണഘടനയുടെ 73, 74 ഭേദഗതികൾ പ്രകാരം രൂപീകരിക്കപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ്കൾ സ്വതന്ത്രമായി നടത്താനുള്ള അധികാരമുണ്ട്. ആർട്ടിക്കിൾ 243കെ, 243ഇസഡ്എ എന്നിവ പ്രകാരം ലഭിച്ചിട്ടുള്ള ഈ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര കമ്മിഷൻ ലക്ഷ്യമിടുന്നതെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.