21 May 2024, Tuesday

Related news

May 12, 2024
December 30, 2023
December 25, 2023
December 11, 2023
November 24, 2023
November 23, 2023
November 23, 2023
November 22, 2023
November 22, 2023
November 21, 2023

എല്‍ നിനോ: പിടി അയഞ്ഞു, ഓഗസ്റ്റിലെ മഴക്കുറവ് പരിഹരിച്ച് സെപ്റ്റംബര്‍

Janayugom Webdesk
തിരുവനന്തപുരം
October 1, 2023 10:11 pm

എല്‍ നിനോയുടെ കടുത്ത ആഘാതത്തില്‍ നിന്നും രക്ഷപെട്ട് ഇന്ത്യ. രാജ്യത്ത് നാല് മാസം നീണ്ടുനിന്ന മൺസൂൺ അവസാനിക്കുമ്പോള്‍ 5.6 ശതമാനം മഴക്കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴ രാജ്യത്തെ മഴക്കുറവ് ഒരു പരിധിവരെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ വരണ്ട ഓഗസ്റ്റ് മാസത്തിന് ശേഷം സെപ്റ്റംബറില്‍ ലഭിച്ച അപ്രതീക്ഷിത മഴയാണ് രാജ്യത്തെ മഴക്കുറവിന് വലിയ തോതില്‍ പരിഹാരമായതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

പസഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനുമൊക്കെ എല്‍ നിനോ കാരണമാകാം. എൽ നിനോ അനുഭവപ്പെടുമ്പോള്‍ മഴ ദുര്‍ബലമാവുക സാധാരണമാണ്. എന്നാല്‍ ഇത് കൃത്യമാകണമെന്നില്ല. 1997‑ൽ എൽ നിനോ വർഷമായിരുന്നിട്ടും മൺസൂൺ സാധാരണ നിലയില്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ കേരളത്തില്‍ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എല്‍ നിനോ ഒരുവശത്ത് നിലയുറപ്പിച്ചപ്പോള്‍ മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളും ആഫ്രിക്കയില്‍ നിന്നുള്ള മാഡന്‍ ജൂലിയന്‍ കാറ്റും സെപ്റ്റംബറിലെ മഴയ്ക്ക് കാരണമായി. 

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 94 ശതമാനം രേഖപ്പെടുത്തി. എന്നാല്‍ ഉപമേഖലകള്‍ കണക്കിലെടുത്താന്‍ കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും വലിയതോതില്‍ കുറവുണ്ടായി. കിഴക്ക്, വടക്ക് പടിഞ്ഞാറ് മേഖലകളില്‍ 18.5 ശതമാനവും ദക്ഷിണമേഖലയില്‍ എട്ട് ശതമാനവും മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തി. കേരളത്തില്‍ ഇത്തവണ ഇത്തവണ തുലാവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. 

ഇത്തവണ എൽ നിനോ കൂടുതൽ ശക്തമായിരിക്കും എന്നായിരുന്നു പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എൽ നിനോയുടെ ഫലമായി പല സ്ഥലങ്ങളിലും താപനില റെക്കോർഡുകൾ തകർക്കുമെന്നും തെക്കേ അമേരിക്കയിൽ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരൾച്ച രൂക്ഷമാക്കുമെന്നും വിലയിരുത്തലുണ്ട്. എൽ നിനോ ആഗോള തലത്തിൽ മൂന്നുലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും പഠനങ്ങളുണ്ട്. 

Eng­lish Summary:El Nino: grip loos­ened, August’s lack of rain resolved in September
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.