3 March 2026, Tuesday

Related news

March 3, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 22, 2026
February 21, 2026
February 20, 2026
February 20, 2026
February 16, 2026

നേപ്പാളി കോണ്‍ഗ്രസ് ഥാപ്പ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

Janayugom Webdesk
കാഠ്മണ്ഡു
January 17, 2026 9:27 pm

നേപ്പാളി കോണ്‍ഗ്രസ് (എൻ‌സി) ഥാപ്പ വിഭാഗത്തിന് നിയമസാധുത നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കാഠ്മണ്ഡുവിൽ നടന്ന പ്രത്യേക പൊതു കൺവെൻഷനിലാണ് ഗഗൻ കുമാർ ഥാപ്പയുടെയും ഷേർ ബഹാദൂർ ഡ്യൂബയുടെയും നേതൃത്വത്തിലുള്ള രണ്ട് പാര്‍ട്ടികളായി എന്‍സി പിളര്‍ന്നത്. പ്രത്യേക കൺവെൻഷൻ തെരഞ്ഞെടുത്ത അംഗങ്ങളുടെ പട്ടികയും ജനറൽ കൺവെൻഷൻ പ്രതിനിധികളുടെ ഒപ്പുകളും ഥാപ്പ വിഭാഗം കമ്മിഷന് സമർപ്പിച്ചിരുന്നു. ജനറൽ കൺവെൻഷൻ പ്രതിനിധികളിൽ 63% പേരും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഥാപ്പ വിഭാഗം നിയമസാധുതയും അവകാശപ്പെട്ടിരുന്നു. ഥാപ്പ നയിക്കുന്ന എൻസി വിഭാഗത്തിന് പാർട്ടി പതാകയും തെരഞ്ഞെടുപ്പ് ചിഹ്നവും നിലനിർത്താൻ കഴിയും.

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആരംഭിക്കാനിരിക്കെയാണ് തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ തീരുമാനമെടുത്തത്. സെപ്റ്റംബറിലെ ജനറൽ ഇസഡ് പ്രതിഷേധങ്ങൾക്ക് ശേഷം, വിമത വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. നേതൃമാറ്റമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പരാജയത്തിന് കാരണമാകുമെന്നായിരുന്നു വിമത വിഭാഗത്തിന്റെ വാദം. പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഡ്യൂബയുടെ നേതൃത്വത്തിലുള്ള പാർട്ടി ഈ ആവശ്യം നിരസിച്ചു. തര്‍ക്കം രൂക്ഷമായതോടെ ജനുവരി 11–15 തീയതികളിൽ പ്രത്യേക കൺവെൻഷനുമായി വിമത വിഭാഗം മുന്നോട്ടുപോയി. പല തലങ്ങളിലുമുള്ള അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഥാപ്പയെ പാര്‍ട്ടിയില്‍ നിന്ന് അ‍ഞ്ച് വര്‍ഷത്തേക്ക് പുറത്താക്കി. 

എന്നാല്‍ പ്രത്യേക കണ്‍വെന്‍ഷനില്‍ ഥാപ്പയെ പാർട്ടി നേതാവായി തെരഞ്ഞെടുത്തു. യഥാര്‍ത്ഥ നേപ്പാളി കോണ്‍ഗ്രസ് ഏതാണെന്ന തര്‍ക്കം ഉയര്‍ന്നതോടെയാണ് നിയമസാധുതയ്ക്കായി ഇരുവിഭാഗവും കമ്മിഷനെ സമീപിച്ചത്. ജനറൽ ഇസഡ് പ്രതിഷേധത്തിനിടെ ഡ്യൂബ കടുത്ത പൊതുജന രോക്ഷം നേരിട്ടിരുന്നു. പ്രകടനക്കാർ ഡ്യൂബയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വീടിന് തീയിടുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.