
ഇന്ത്യയിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ഇഎല്‍എസ്) സജീവമാക്കി ഗൂഗിൾ. അപകടസമയത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ സഹായം തേടുമ്പോൾ വിളിക്കുന്ന വ്യക്തിയുടെ കൃത്യമായ ലൊക്കേഷൻ രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്. ഗൂഗിളും കേന്ദ്ര സർക്കാരും സംയുക്തമായാണ് ഈ സേവനം രാജ്യത്ത് നടപ്പിലാക്കുന്നത്. നിലവിൽ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ 60ലധികം രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ഏകീകൃത അടിയന്തര നമ്പറായ 112 എന്ന നമ്പറിൽ വിളിക്കുമ്പോഴാണ് ഈ സേവനം പ്രയോജനപ്പെടുക. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊലീസ് നിയന്ത്രിക്കുന്ന ഈ സംവിധാനം നടപ്പിലാക്കുന്നത് ‘പെർട്ട് ടെലികോം സൊല്യൂഷൻസ്’ എന്ന കമ്പനിയാണ്.
മെഷീൻ ലേണിംഗ് അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ജിപിഎസ്, വൈഫൈ, സെല്ലുലാർ നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താവ് എവിടെയാണെന്ന് കണ്ടെത്തുന്നു. പ്രത്യേക ആപ്പുകളുടെയോ സോഫ്റ്റ്‌വേറുകളുടെയോ ആവശ്യം ഇതിനില്ല. 112 എന്ന നമ്പറിലേക്ക് വിളിക്കുമ്പോഴോ സന്ദേശം അയക്കുമ്പോഴോ ഫോൺ തനിയെ ലൊക്കേഷൻ വിവരങ്ങൾ എമർജൻസി കൺട്രോൾ റൂമിലേക്ക് കൈമാറും. സുനാമി, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ അലേർട്ടുകൾ ഉപയോക്താക്കൾക്ക് നൽകാനും ഈ സംവിധാനം സഹായിക്കും. ആൻഡ്രോയിഡ് 4.1 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിലും ലഭ്യമാകും. ഉപയോക്താവ് അടിയന്തര നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കപ്പെടുന്നത് എന്നതിനാൽ സ്വകാര്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഗൂഗിൾ പറയുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.