24 September 2024, Tuesday
KSFE Galaxy Chits Banner 2

നൈജറിലെ ഫ്രഞ്ച് സാന്നിധ്യം അവസാനിപ്പിക്കുന്നു

Janayugom Webdesk
നിയാമെ
September 25, 2023 10:42 pm

നൈജറില്‍ നിന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് ഫ്രാന്‍സ്. നൈജറില്‍ തുടരുന്ന 1,500 ഫ്രഞ്ച് സൈനികരെ വരും മാസങ്ങളില്‍ പിന്‍വലിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് അംബാസഡറും നയതന്ത്ര ഉദ്യോഗസ്ഥരും നൈജറില്‍ നിന്ന് മടങ്ങും. എന്നാല്‍ നൈജറിലെ എംബസി പൂര്‍ണമായി അടച്ചുപൂട്ടി നയതന്ത്രബന്ധം വിച്ഛേദിക്കുമോയെന്നതില്‍ സ്ഥിരീകരണമില്ല. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജൂലൈ 26 നാണ് സൈന്യം നൈജറില്‍ ഭരണം ഏറ്റെടുത്തത്. മുന്‍ ഫ്രഞ്ച് കോളനിയായിരുന്ന നൈജറില്‍ നിന്ന് ഫ്രാന്‍സിന്റെ സാന്നിധ്യം തുടച്ചുനീക്കാനാണ് സൈന്യത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി തലസ്ഥാനനഗരിയായ നിയാമെയിലെ ഫ്രഞ്ച് എംബസിക്ക് മുമ്പില്‍ പട്ടാള അനുകൂലികള്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മുഹമ്മദ് ബസൂമിനെയാണ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്തത്. സൈന്യം ഈ നീക്കത്തെ എതിര്‍ക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചുവെങ്കിലും അതുണ്ടായില്ല.

ഫ്രാന്‍സിന്റെ കോളനിയായിരുന്നു സഹേല്‍ മേഖലയിലെ പ്രമുഖ രാഷ്ട്രമായ നൈജര്‍. ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സമ്പൂര്‍ണ പരമാധികാരം കൈയാളാന്‍ നൈജറിലെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. മുന്‍ കോളനി മേധാവിയും പാശ്ചാത്യശക്തികളായ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും അവരുടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാനായി നൈജറിനെപ്പോലുള്ള മുന്‍ കോളനികളെ ഉപയോഗിക്കുന്നത് തുടര്‍ന്നുവരികയായിരുന്നു. ധാതുലവണങ്ങള്‍ ഖനനം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എയർ നാവിഗേഷൻ സുരക്ഷയുടെ ഏജ­ൻസി ഫ്രഞ്ച് വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പറക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മാക്രോണിന്റെ പ്രഖ്യാപനത്തെ നൈജറിന്റെ പുതിയ ഭരണാധികാരി പട്ടാള ജനറൽ അബ്ദൗറഹ്മാൻ ചിയാനി സ്വാഗതം ചെയ്തു. 

Eng­lish Summary:Ending the French pres­ence in Niger

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.