
തൊഴിൽ പീഡനത്തെ തുടർന്ന് ഓല ഇലക്ട്രിക്കൽസിലെ എഞ്ചിനീയറിങ് വിഭാഗം ജീവനൊടുക്കിയ സംഭവത്തിൽ കമ്പനി മേധാവി ഭവിഷ് അഗർവാളിനും സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുത്തു. 2022 മുതൽ കോറമംഗലയിലെ ഓല ഇലക്ട്രിക്കൽസിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തുവന്ന കെ അരവിന്ദ്(38) ആണ് ജീവനൊടുക്കിയത്. സെപ്റ്റംബർ 28ന് ചിക്കലസാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ ആത്മഹത്യക്ക് ശ്രമിച്ച അരവിന്ദിനെ മഹാരാജ അഗ്രസെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരവിന്ദിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ സഹോദരൻ അശ്വിൻ കണ്ണൻ നൽകിയ പരാതിയിലാണ് കേസ്. ഹോമോലോഗേഷൻ എഞ്ചിനീയറിംഗ് മേധാവി സുബ്രത് കുമാർ ദാസ്, ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ, മറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ അരവിന്ദിനെ ജോലിസ്ഥലത്ത് തുടർച്ചയായി ഉപദ്രവിക്കുകയും ശമ്പളവും കുടിശ്ശികയും തടഞ്ഞുവെക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മാനസിക പീഡനം, ശമ്പളവും അലവൻസുകളും തടഞ്ഞുവെക്കൽ എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം, അരവിന്ദ് തന്റെ ജോലി സംബന്ധിച്ചോ പീഡനത്തെക്കുറിച്ചോ പരാതി ഉന്നയിച്ചിട്ടില്ലെന്നും കമ്പനിയിലെ ഉന്നതരുമായി നേരിട്ട് ബന്ധമുള്ള ജീവനക്കാരനല്ലെന്നും ഓല ഇലക്ട്രിക് അധികൃതർ വിശദീകരിച്ചു. എന്നാൽ, മരണം വിവാദമായി രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 30ന് 17.46 ലക്ഷം രൂപ അരവിന്ദിന്റെ അക്കൗണ്ടിലേക്ക് എത്തിയത് തങ്ങളുടെ പരാതി ശരിവെക്കുന്നതായി കുടുംബം ചൂണ്ടിക്കാട്ടി. സഹോദരൻ പരാതി നൽകിയപ്പോഴാണ് പൊലീസ് ഉടമയ്ക്കും ഉന്നത മാനേജർമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.