
കുട്ടികൾക്ക് നൽകുന്ന ‘അൽമോണ്ട്-കിഡ്’ സിറപ്പിനെതിരെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ. അലർജി, ആസ്ത്മ തുടങ്ങിയവയ്ക്ക് നൽകുന്ന ഈ സിറപ്പിൽ മാരക വിഷാംശമായ എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുജനങ്ങൾ ഈ മരുന്നിന്റെ ഉപയോഗം ഉടനടി നിർത്തണമെന്നും കൈവശമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും ഡിസിഎ അറിയിച്ചു.
കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്നുള്ള ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സിറപ്പ് മായം ചേർത്തതാണെന്ന് കണ്ടെത്തിയത്. ബീഹാറിലെ ‘ട്രിഡസ് റെമഡീസ്’ നിർമ്മിച്ച സിറപ്പിന്റെ എ എല്‍-24002 എന്ന ബാച്ചിൽപ്പെട്ട മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മരുന്ന് വിതരണക്കാരും ആശുപത്രികളും ഈ ബാച്ചിൽപ്പെട്ട സിറപ്പുകളുടെ വിൽപ്പനയും വിതരണവും ഉടൻ നിർത്തിവെക്കണമെന്ന് ഡ്രഗ്‌സ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.
എഥിലീൻ ഗ്ലൈക്കോൾ ശരീരത്തിനുള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും ടോൾ ഫ്രീ നമ്പർ വഴി വിവരങ്ങൾ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിൽ ഈ ഉൽപ്പന്നം വിപണിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.