15 December 2025, Monday

Related news

April 22, 2025
April 10, 2025
January 24, 2025
July 10, 2024
May 22, 2024
May 8, 2024
May 1, 2024
April 27, 2024
April 24, 2024
April 10, 2024

വ്യാജ പരസ്യം: പതഞ്ജലിയുടെ മാപ്പപേക്ഷ വീണ്ടും തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2024 10:03 pm

വ്യാജ പരസ്യ കേസില്‍ പതഞ്ജലിയുടെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീം കോടതി. ഞങ്ങള്‍ അന്ധരല്ലെന്നും ഉദാരത കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ഹിമ കോലിയും അഹ്‌സനുദ്ദീന്‍ അമാനുള്ളയും അടങ്ങിയ ബെഞ്ചാണ് മാപ്പപേക്ഷ നിരസിച്ചത്. വ്യാജ പ്രചരണം നടത്തിയിട്ടും പതഞ്ജലിക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയെയും കോടതി വിമർശിച്ചു.

കോടതിക്ക് നല്‍കുന്നതിന് മുമ്പ് മാപ്പപേക്ഷ പതഞ്ജലി മാധ്യമങ്ങള്‍ക്ക് കൈമാറിയതായി ചൂണ്ടിക്കാട്ടിയ ബെഞ്ച് കമ്പനി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. കടലാസ് ക്ഷമാപണം മാത്രമാണിതെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മാത്രമാണ് മാപ്പപേക്ഷ നല്‍കിയിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

വാക്സിനേഷൻ ഡ്രൈവ്, ആധുനിക മരുന്നുകൾ എന്നിവയ്ക്കെതിരേ രാംദേവ് നിരന്തരമായി വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ ബാബാ രാംദേവിനെയും പതഞ്ജലി മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണയെയും നേരത്തെ സുപ്രീം കോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഇരുവരും എഴുതി നല്‍കിയും നേരിട്ടും മാപ്പ് പറഞ്ഞുവെങ്കിലും അത് ഹൃദയത്തിൽ നിന്നുള്ള ക്ഷമയാചനയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം പതഞ്ജലിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് മുമ്പാണ് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയില്‍ ഉല്പന്നം പ്രചരിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം കോവിഡ് ഭേദമാക്കാന്‍ ഈ ഉല്പന്നത്തിന് സാധിക്കില്ലെന്ന് കണ്ടെത്തിയതായും ഇത്തരം പരസ്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

കൈകൂപ്പി മാപ്പപേക്ഷിച്ച് ഡയറക്ടര്‍

ന്യൂഡൽഹി: വ്യാജപരസ്യകേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോടതിയില്‍ കൈകൂപ്പി മാപ്പഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് ഡയറക്ടർ ഡോ. മിഥിലേഷ് കുമാറിനെയും കുടഞ്ഞ് സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
പതഞ്ജലിയുടെ വ്യാജപരസ്യങ്ങള്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു. നിങ്ങള്‍ മാപ്പപേക്ഷിക്കുന്നു, എന്നാൽ ഈ മരുന്ന് കഴിച്ച നിരപരാധികളുടെ കാര്യമെന്തായി എന്ന് മിഥിലേഷിനോട് കോടതി ചോദിച്ചു. ഇത്തരത്തില്‍ വ്യാജപരസ്യം പ്രചരിപ്പിക്കുമ്പോൾ നിങ്ങള്‍ എവിടെയായിരുന്നു? എന്ത് കേസാണ് ഫയൽ ചെയ്തത്? നിങ്ങൾ എന്ത് അടിയന്തര നടപടികളാണ് സ്വീകരിച്ചത് എന്നും കോടതി ആരാഞ്ഞു.
വിഷയത്തില്‍ ഉടൻ നടപടിയെടുക്കാമെന്ന് മിഥിലേഷ് കുമാര്‍ അറിയിച്ചെങ്കിലും അംഗികരിക്കാൻ കോടതി തയ്യാറായില്ല. കുറച്ചുനാള്‍ വീട്ടിലിരിക്കാൻ നിര്‍ദേശിച്ച കോടതി പൊതുജനങ്ങളുടെ ആരോഗ്യം കൊണ്ട് കളിക്കുരുതെന്നും വിമര്‍ശിച്ചു.

Eng­lish Sum­ma­ry: Fake adver­tise­ment: Patan­jal­i’s apol­o­gy reject­ed again

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.