
ഇന്ധന നിയന്ത്രണ സംവിധാനത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ലണ്ടനിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോയിങ് 787 ഡ്രീംലൈനർ വിഭാഗത്തില്‍പ്പെട്ട ‘എഐ 132’ വിമാനമാണ് പൈലറ്റിന്റെ ജാഗ്രതയെത്തുടർന്ന് സുരക്ഷിതമായി ലാൻഡിങ് നടത്തിയത്. വിമാനം ആകാശത്തായിരിക്കെ കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തനരഹിതമായതായി പൈലറ്റുമാരിൽ ഒരാൾ ശ്രദ്ധിക്കുകയായിരുന്നു. എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതിലും അടിയന്തര സാഹചര്യങ്ങളിൽ എൻജിൻ ഓഫാക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന സംവിധാനമാണിത്. അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയുമായിരുന്നു.
2025 ജൂൺ 12‑ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിങ് 787 വിമാനം സമാനമായ സാങ്കേതിക തകരാറിനെത്തുടർന്ന് തകർന്നു വീണിരുന്നു. 241 യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 260 പേരാണ് അന്ന് മരണപ്പെട്ടത്. ഈ അപകടത്തിന് ശേഷം ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നു.
നിലത്തിറക്കിയ വിമാനത്തിലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സ്വിച്ച് പ്രവർത്തനരഹിതമാകാൻ ഉണ്ടായ സാഹചര്യം പരിശോധിക്കാൻ എയർ ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.