
രാജ്യത്തിന്റെ ഫെഡറല്‍ ഘടന സംരക്ഷിക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ്. അടിസ്ഥാനപരമായി ഫെഡറൽ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയിൽ കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ട്. നിയമനിർമ്മാണസഭ, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്കിടയില്‍ എങ്ങനെയായിരിക്കണമെന്ന് ഭരണഘടന ഏഴാം ഷെഡ്യൂൾ വ്യക്തമാക്കുന്നു. എന്നാല്‍ ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നൽകിയിട്ടുള്ള അധികാരങ്ങളിൽ കേന്ദ്ര സർക്കാർ ഇടയ്ക്കിടെ ബോധപൂര്‍വം കയ്യേറ്റം നടത്തുകയാണ്. ഉദാഹരണത്തിന് സഹകരണം എന്നത് സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇനമാണെങ്കിലും കേന്ദ്ര മന്ത്രിസഭയിൽ ഒരു സഹകരണ വകുപ്പ് തന്നെ രൂപീകരിച്ചു. സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ അവരുടെ കീഴിൽ കൊണ്ടുവരാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടും അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
ഏകഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ്. കേന്ദ്ര സർക്കാർ പാസാക്കിയ നാല് ലേബർ കോഡുകൾ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കാൻ നിർബന്ധിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഏകപക്ഷീയ നടപടികള്‍ സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും അതുവഴി സാമ്പത്തിക ഫെഡറലിസം അപകടത്തിലാകുകയും ചെയ്യുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാൻ ഗവർണർ പദവി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കേന്ദ്രത്തിനുവേണ്ടിയും അതിന്റെ വക്താക്കളായും മാത്രം പ്രവർത്തിക്കുന്ന ഗവർണർമാർ, നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. ഇത് ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ പ്രമേയം ഗവർണർ സ്ഥാനം നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.