
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ അഫിലിയേഷൻ ചട്ടങ്ങളും സർക്കുലറുകളും കർശനമായി പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്‌കൂളുകളുടെ ഫീസ് ഘടന ഔദ്യോഗിക വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ നിർദ്ദേശിച്ചു. ഫീസ് ഘടന ക്രമീകരിക്കുന്നതിനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നത് വരെ രക്ഷാകർതൃ-അധ്യാപക അസോസിയേഷന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഫീസ് വർധിപ്പിക്കുന്നത് കമ്മീഷൻ നിരോധിച്ചു. സ്‌കൂളുകൾ ശിശുസൗഹൃദവും ഭിന്നശേഷി സൗഹൃദവുമാകണം. മതിയായ ടോയ്‌ലറ്റുകൾ, റാമ്പുകൾ, സുരക്ഷിതമായ കളിസ്ഥലങ്ങൾ എന്നിവ ഉണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, വിദ്യാർത്ഥികൾക്ക് സാമൂഹികവും വൈകാരികവുമായ പിന്തുണ നൽകുന്നതിന് എല്ലാ സ്‌കൂളുകളിലും സ്കൂൾ കൗൺസിലർമാരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അധ്യയന സമയത്ത് സ്‌കൂളുകളിൽ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന സാഹചര്യമുണ്ടെന്നും മണക്കാട് സ്വദേശി മനീഷ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ 60 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ സിബിഎസ്ഇ ചെയർപേഴ്സൺ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.