3 March 2026, Tuesday

Related news

February 28, 2026
February 25, 2026
February 25, 2026
February 16, 2026
February 10, 2026
February 3, 2026
January 28, 2026
January 26, 2026
January 11, 2026
January 3, 2026

മധ്യപ്രദേശിൽ വളം ക്ഷാമം: ക്യൂനിന്ന് രണ്ട് കർഷകർ മരിച്ചു

സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
Janayugom Webdesk
ഭോപ്പാല്‍
December 9, 2025 9:51 pm

മധ്യപ്രദേശിൽ ഗുരുതരമായ വളം ക്ഷാമത്തെത്തുടര്‍ന്ന് വന്‍ കര്‍ഷക പ്രതിഷേധം. വളം വാങ്ങുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കിടെ രണ്ട് കർഷകർ മരിച്ചതോടെ വന്‍ രാഷ്ട്രീയ വിവാദമായി മാറി. തിങ്കളാഴ്ച ടിക്മഗഢ് ജില്ലയിലെ ബദോർഘട്ട് വിതരണ കേന്ദ്രത്തിൽ തുടർച്ചയായി മൂന്ന് ദിവസം വളത്തിനായി ക്യൂ നിന്ന 50 വയസ്സുകാരനായ ജമുന കുശ്വാഹ എന്ന കർഷകൻ മരിച്ച സംഭവമുണ്ടായിരുന്നു. നവംബർ അവസാന വാരം ഗുണ ജില്ലയിലെ വളം കേന്ദ്രത്തിൽ രണ്ട് ദിവസം ക്യൂ നിന്ന 50 വയസ്സുകാരിയായ ഭ്രൂയിയ ഭായി എന്ന കർഷകയും മരിച്ചിരുന്നു. 

കരി ബജറുവ ഗ്രാമവാസിയായ ജമുന കുശ്വാഹ രണ്ട് ചാക്ക് യൂറിയയ്ക്ക് വേണ്ടി മൂന്ന് ദിവസമായി വളംവിതരണ കേന്ദ്രത്തില്‍ ക്യൂനില്‍ക്കുകയായിരുന്നു. ഉച്ചയോടെ ക്യൂവിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വളം കിട്ടാത്തതിലുള്ള മാനസിക സമ്മർദവും ക്യൂവിൽ നിന്നുള്ള ബുദ്ധിമുട്ടുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം ടോക്കൺ നൽകിയ തീയതി അനുസരിച്ചാണ് വളം വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജമുന കുശ്വാഹയുടെ മരണത്തിന് പിന്നാലെ ടിക്മഗഢിൽ കർഷകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഖരഗ്പൂരിൽ നൂറുകണക്കിന് കർഷകർ ഹൈവേ ഉപരോധിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങൾ കെട്ടിക്കിടന്ന് ഗതാഗതം തടസപ്പെട്ടു. എന്നാൽ, ടോക്കൺ വിതരണം നീതിയുക്തമല്ലെന്നും, ക്യൂ മണിക്കൂറുകളോളം നീളുകയാണെന്നും, പല കർഷകരും വെറും കൈയോടെ മടങ്ങുകയാണെന്നും കർഷകർ പറയുന്നു. ചില പ്രദേശങ്ങളിൽ നിരാശരായ കർഷകർ ഡിപ്പോകളിലേക്ക് ഇരച്ചുകയറി വളം എടുത്തുകൊണ്ടുപോയി. പലയിടങ്ങളിലും സഹകരണ സംഘങ്ങളുടെ ഗേറ്റുകൾ പൂട്ടിയും പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.