13 December 2025, Saturday

Related news

April 4, 2025
February 7, 2025
January 15, 2025
October 22, 2024
October 21, 2024
August 13, 2024
July 9, 2024
June 22, 2024
April 1, 2024
March 30, 2024

സാമ്പത്തിക സമീപനത്തില്‍ കേരളം വ്യത്യസ്തം

പ്രതിപക്ഷം കാടുകാണാതെ മരം കാണുന്നുവെന്ന് ധനമന്ത്രി 
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
February 8, 2023 11:07 pm

ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം തിരിച്ചറിയുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന വ്യത്യസ്ത സാമ്പത്തിക സമീപനത്തെക്കുറിച്ചോ ശൈലിയെക്കുറിച്ചോ അവര്‍ പറയുമെന്ന്‌ കരുതിയെങ്കിലും ഉണ്ടായില്ലെന്ന് ബജറ്റ്‌ ചർച്ചയ്ക്കുള്ള‌ മറുപടിയില്‍ അദ്ദേഹം പറഞ്ഞു കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കുള്ള എല്ലാ ആനുകൂല്യവും വെട്ടിക്കുറച്ചു. തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള വിഹിതത്തിലും വളം, പെട്രോൾ സബ്‌സിഡിയിലും വലിയ വെട്ടിക്കുറവുണ്ടായി.

അതേസമയം രണ്ടു വർഷത്തിനിടെ 2.5 ലക്ഷം രൂപയുടെ ഇളവാണ്‌ കോർപറേറ്റുകൾക്ക്‌ നൽകിയത്‌. സംസ്ഥാനത്ത് വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കെല്ലം ബജറ്റ്‌ വിഹിതം വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം ഇറച്ചി വിലയ്ക്ക് വില്പനയ്ക്കു വച്ചത്‌ വാങ്ങി പുനരുജ്ജീവിപ്പിക്കുക എന്ന സമീപനമാണ്‌ കേരളം സ്വീകരിച്ചത്. ഇത്തരത്തിൽ ഏറ്റെടുത്ത കെപിപിഎല്ലിൽനിന്നുള്ള പേപ്പറിൽ പത്രങ്ങൾ അച്ചടിച്ചിറങ്ങുന്നു. ഗുജറാത്തിൽ വർഷം 968 നിയമനങ്ങൾ പിഎസ്‌സി വഴി നടക്കുമ്പോൾ കേരളത്തിൽ 33,396 ആണ്‌. മുന്‍ എല്‍ഡിഎഫ് സർക്കാർ 1.61 ലക്ഷം പേരെ പിഎസ്‌സി വഴി നിയമിച്ചു‌. 37,840 തസ്‌തികകള്‍ സൃഷ്ടിച്ചു.

ഈ സർക്കാർ ഇതുവരെ 37,340 നിയമനം നടത്തി.ഇതു കാണാൻ പ്രതിപക്ഷത്തിനു കഴിയുന്നില്ല. കാടു കാണാതെ മരം കാണുന്ന അവസ്ഥയിലാണ് അവര്‍. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന്‌ ചില പത്രങ്ങൾ എഴുതിയത്‌ കണ്ട്‌, അങ്ങനെയുണ്ടായാൽ തങ്ങളുടെ കഴിവെന്ന്‌ മേനിനടിക്കാൻ വേണ്ടി സമരത്തിന്‌ ഇറങ്ങി പുറപ്പെടുന്നതിലേക്ക്‌ മാത്രം പ്രതിപക്ഷം ഒതുങ്ങി. കേരള ബജറ്റ് ഭാവിയെ നോക്കുന്നതാണ് എന്നാണ്‌ ഈ രംഗത്തെ പ്രഗത്ഭർ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ മറുപടിക്കു പിന്നാലെ ഇന്ധന സെസ്‌ പിൻവലിക്കാത്തതിൽ പ്രതിഷേധിക്കുന്നതായി അറിയിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി

തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി അനുവദിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എറണാകുളത്തെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ പദ്ധതിക്കായി 10 കോടിയും അരൂർ പട്ടണത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ അഞ്ചു കോടിയും പട്ടയം മിഷന്‌ രണ്ടു കോടിയും വകയിരുത്തി. ടൂറിസം ഇടനാഴിയിൽ അരുവിക്കര, ബോണക്കാട്‌, നെയ്യാർഡാം, പൊന്മുടി, വർക്കല, പരവൂർ എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി. അങ്കണവാടി ജീവനക്കാർക്കും ആശാവർക്കർ, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരതാ പ്രവർത്തകർ എന്നിവരുടെ വേതന പ്രശ്നത്തിന്‌ ഈ വർഷം പരിഹാരം കാണും. എംഎൽഎമാരുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന്‌ ഗ്രാമവണ്ടി പദ്ധതിക്ക്‌ തുക അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: finance min­is­ter kn bal­agopal about ker­ala budget
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.