24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
November 7, 2024 11:34 pm

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശത്തിന്‌ പരിധി കല്പിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സൽക്കീർത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തിൽ മാത്രമേ ഭരണഘടന അനുശാസിക്കുന്ന നിയന്ത്രണം ഏർപ്പെടുത്താനാകൂവെന്ന്‌ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി നിർവചിക്കണമെന്നും വാർത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്നതുമടക്കം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ഭരണഘടനയുടെ 19(1)എ അനുഛേദം വഴി മാധ്യമങ്ങൾക്ക് കൈവരുന്ന അഭിപ്രായ സ്വാതന്ത്ര്യവും മറ്റുള്ളവർക്കുള്ള അവകാശങ്ങളും ഇരു കൂട്ടരുടെയും കടമകളും പരസ്പരപൂരകങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളും കാഴ്ചപ്പാടുകളും അത് നൽകുന്ന കടമകളും പൗരന്മാരോ മാധ്യമങ്ങളോ അനുഭവിക്കുന്ന അവകാശങ്ങൾക്ക് സ്വയംപരിധിയേർപ്പെടുത്തുന്ന വിധമാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും അന്തസോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശവും തമ്മിൽ സംഘർഷമുണ്ടാകുന്ന പക്ഷം, ഭരണഘടനയുടെ മൂല്യങ്ങളും മൗലികമായ കടമകളും മറക്കാതെ വേണം മാധ്യമങ്ങൾ പ്രവർത്തിക്കാൻ. മാധ്യമങ്ങൾ അങ്ങനെ സ്വയം നിയന്ത്രിക്കപ്പെടുകയാണ് വേണ്ടത്. ഉചിതമായ അവസരങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ച് വഴങ്ങിക്കൊടുക്കുകയും വേണം. ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, സി പി മുഹമ്മദ് നിയാസ്, സി എസ് സുധ, വി എം ശ്യാംകുമാർ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ചാണ്‌ നിർണായക വിധി പുറപ്പെടുവിച്ചത്‌. നേരത്തേ മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജികൾ പിന്നീട് വിശാലബെഞ്ചിന് വിടുകയായിരുന്നു. ക്രിമിനൽ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകൻ ഡിജോ കാപ്പനാണ് ആദ്യം കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.