22 February 2026, Sunday

Related news

February 20, 2026
February 19, 2026
February 17, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026
February 9, 2026
February 9, 2026
February 8, 2026

ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയവിരുദ്ധ പോരാട്ടത്തിനുള്ള ആഹ്വാനം; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 30, 2026 11:21 am

ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ എന്ന വ്യക്തിയല്ല, മറിച്ച് സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആൾരൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണെന്നും ആ പോരാട്ടമേറ്റെടുത്ത് ജനാധിപത്യ മതേതര ഇന്ത്യക്കായി മുന്നേറണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ജനുവരി 30. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിന്റെ  വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമ്മിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകത്തെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പടത്തലവൻ ഒരു ഇന്ത്യക്കാരനാൽ തന്നെ വധിക്കപ്പെട്ടത് ലോകം ഞെട്ടലോടെ, അവിശ്വസനീയതയോടെ നോക്കിനിന്ന ദിനം.

ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ്. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ആക്രമിച്ച് തകർക്കാൻ ശ്രമിക്കുകയാണ്.
ഗാന്ധിജിയെ അവർ ഇന്നും ഭയപ്പെടുന്നത് എന്തിനാണ്? ഉത്തരം ലളിതമാണ്. സംഘപരിവാർ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിൻ്റേയും അപരവൽക്കരണത്തിന്റേയും രാഷ്ട്രീയത്തിന് നേർ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദർശനവും. വർഗീയതയിലൂടെ ‘ഒരു രാഷ്ട്രം, ഒരു സംസ്‌കാരം’ എന്ന ഏകശിലാത്മക അജണ്ട അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേർക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചത്. ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നു.

ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഇന്ന് ഭയപ്പെടുകയാണ്. അതിൻ്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാൻ അവർ തയ്യാറായത്. ദരിദ്രരായ മനുഷ്യരിൽ ഒരാളാണ് താനെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ നിർവീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ച കൂടിയാണ്.
മതേതരത്വ പൈതൃകത്തെ തകർത്ത് വർഗീയതയുടെ മണിമന്ദിരങ്ങൾ പണിയുന്നവർ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ കിരാത നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന ശില സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം. ചരിത്രത്തെ തിരുത്തി എഴുതാനും വർഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വർഗീയ ഫാസിസത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ല എന്ന് നാം പ്രഖ്യാപിക്കേണ്ടതുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി ജനാധിപത്യ മതേതര ഇന്ത്യക്കായി നമുക്ക് മുന്നേറാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.