
രണ്ട് വർഷത്തിലേറെയായി ഇസ്രയേല്‍ ബോംബാക്രമണം കാരണം ഗാസ മുനമ്പ് പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളുടെ മാലിന്യക്കൂമ്പാരമായി. ഏകദേശം ഇരുപതിനായിരം മിസൈലുകൾ, ബോംബുകൾ, വലിയ കാലിബർ വെടിക്കോപ്പുകൾ എന്നിവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കുട്ടികള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുയര്‍ത്തുന്നത്. ഒക്ടോബറിൽ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം, ഇത്തരം സംഭവങ്ങളില്‍ 70ലധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് യുണിസെഫ് വക്താവ് റിക്കാർഡോ പൈറസ് പറഞ്ഞു. കുട്ടികളെ കൂടാതെ രക്ഷാപ്രവര്‍ത്തകരും പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കളുടെ അപകട സാധ്യത നേരിടുന്നു.
ഗാസയുടെ വലിപ്പക്കുറവും ജനസാന്ദ്രതയും കാരണം സ്ഫോടനാത്മക അവശിഷ്ടങ്ങൾ ഒഴിവാക്കുന്നത് അസാധ്യമാണെന്നും ഇത് വിനാശകരമായ അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭാ വിദഗ്ധനും പലസ്തീൻ പ്രദേശങ്ങളിലെ മൈൻ ആക്ഷൻ പ്രോഗ്രാമിന്റെ (യുഎൻഎംഎഎസ്) തലവനുമായ ജൂലിയസ് വാൻ ഡെർ വാൾട്ട് ചൂണ്ടിക്കാട്ടി. പൊട്ടിത്തെറിക്കാത്ത ഈ ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമാണെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഗാസയിൽ നിന്ന് പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യാൻ 14 വർഷം വരെ എടുക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിൽ അവശേഷിക്കുന്ന സംശയാസ്പദമായ വസ്തുക്കളുടെയും പൊട്ടിത്തെറിക്കാത്ത ബോംബുകളുടെയും നീക്കം ചെയ്യല്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് മാനുഷിക സംഘടനകളിലെ പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്. 2023 ഒക്ടോബർ മുതൽ, ഗാസയിൽ പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കള്‍ മൂലം ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത 328 സംഭവങ്ങൾ യുഎന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 560 സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പരിശോധനകള്‍ നടത്തുന്നതുവരെ മലിനീകരണത്തിന്റെ പൂർണ വ്യാപ്തി അജ്ഞാതമായി തുടരുമെന്ന് യുഎൻഎംഎഎസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.