9 December 2025, Tuesday

മഡഗാസ്കറില്‍ ജെന്‍ സി പ്രക്ഷോഭം; പ്രസിഡന്റ് രാജ്യം വിട്ടു

സെെനികര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപണം 
Janayugom Webdesk
അന്റാനനാരിവോ
October 14, 2025 9:56 pm

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രിയ് രജോലിന രാജ്യം വിട്ടു. ഒരു സംഘം സൈനിക ഉദ്യോഗസ്ഥര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് രജോലിന രാജ്യം വിട്ടത്. സര്‍ക്കാരിനെതിരെ ജെന്‍ സി പ്രക്ഷോഭം പൊട്ടിപുറപ്പെട്ടതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായി തുടരുകയായിരുന്നു. തിങ്കളാഴ്ച ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ താന്‍ സുരക്ഷിതനാണെന്ന് രജോലിന അറിയിച്ചിരുന്നു.
നിലവില്‍ മഡഗാസ്‌കര്‍ പ്രസിഡന്റ് എവിടെയാണെന്നതില്‍ വ്യക്തതയില്ല. അതേസമയം ഫ്രഞ്ച് സൈന്യത്തിന്റെ വിമാനത്തിലാണ് രജോലിന രാജ്യം വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് നേരെ കൊലപാതകശ്രമം ഉണ്ടായെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് രജോലിനയുടെ ആരോപണം. ഒരു സംഘം സൈനികരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് തന്നെ വാദിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രജോലിന ആരോപിക്കുന്നത്.
എന്നാല്‍ സെപ്റ്റംബര്‍ 25 മുതല്‍ മഡഗാസ്‌കറില്‍ പൊട്ടിപ്പുറപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല. രജോലിനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് 20ലധികം പേര്‍ മഡഗാസ്‌കറില്‍ കൊല്ലപ്പെട്ടു. ‘ജനറല്‍ ഇസഡ് മാഡ’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഷേധത്തിനാണ് മഡഗാസ്‌കര്‍ സാക്ഷിയായത്. ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ശേഷം ജെന്‍സി പ്രക്ഷോഭത്തില്‍ മഡഗാസ്‌കര്‍ സര്‍ക്കാരും അടിയുലയുകയാണെന്നാണ് നിലവിലെ സാഹചര്യത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എലെെറ്റ് കാപ്‍സാറ്റ് സെെനിക യൂണിറ്റിലെ സെെനികര്‍ അന്റാനനാരിവോയിലെ ചത്വരത്തില്‍ പ്രതിഷേധക്കാരൊടോപ്പം എത്തിയിരുന്നു. 2009ല്‍ രാജോലിനയെ രാജോലിനയെ സെെനിക യൂണിറ്റാണ് കാപ്‍സാറ്റ്.
അസ്ഥിരവും പ്രവചനാതീതവുമായ സാഹചര്യം കാരണം മഡഗാസ്കറിലെ യുഎസ് എംബസി പൗരന്മാരോട് സുരക്ഷിത സ്ഥലത്ത് അഭയം തേടാന്‍ നിര്‍ദേശിച്ചു, വിലിയന്മാരും സൈനികരും ഉൾപ്പെടെ എല്ലാ കക്ഷികളോടും ശാന്തതയും സംയമനവും പാലിക്കാൻ ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളിൽ സിവിക് ഗ്രൂപ്പുകളും ട്രേഡ് യൂണിയനുകളും പങ്കുചേർന്നു, ഇതിന്റെ ഫലമായി അന്റനനാരിവോയിലും മറ്റ് പ്രധാന നഗരങ്ങളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അന്റനനാരിവോയിലും വടക്കൻ തുറമുഖ നഗരമായ ആന്റ്സിരാനാനയിലും കര്‍ഫ്യു നിലവിലുണ്ട്.
1960ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം, മഡഗാസ്കറിൽ നിരവധി നേതാക്കളെ അട്ടിമറിയിലൂടെ പുറത്താക്കിയിട്ടുണ്ട്, കൂടാതെ രാഷ്ട്രീയ പ്രതിസന്ധികളുടെയും ചരിത്രമുണ്ട്. 2009‑ൽ അന്നത്തെ പ്രസിഡന്റ് മാർക്ക് റാവലോമനാനയെ രാജ്യം വിട്ട് അധികാരം നഷ്ടപ്പെടാൻ നിർബന്ധിതനാക്കിയ ഒരു അട്ടിമറിയെത്തുടർന്നാണ് 51കാരിയായ രജോലിന അധികാരത്തിലെത്തുന്നത്. 2018നു ശേഷം 2023ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.