
രാജ്യത്ത് നിയമവിരുദ്ധമായ ലിംഗനിർണയവും ഭ്രൂണഹത്യയും നടത്തിയിരുന്ന വൻ റാക്കറ്റിനെ കർണാടക ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പിടികൂടി. മൈസൂരുവിലെ ബന്നൂരിനടുത്തുള്ള ഹനുഗനഹള്ളിയിൽ നിന്നാണ് സംഘം പിടിയിലായത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിവേക്, മാണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) മോഹൻ, മൈസൂരു ഡിഎച്ച്ഒ ഡോ. പി സി കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഭ്രൂണഹത്യ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ റെയ്ഡ് നടത്തിയത്. സംഘം പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ലക്ഷ്യം വെച്ചിരുന്നത്.
അനധികൃതമായ ഈ സ്കാനുകൾക്ക് 25,000 മുതൽ 30,000 വരെയാണ് ഈടാക്കിയിരുന്നത്. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞാൽ ഗർഭഛിദ്രം വരെ രഹസ്യമായി നടത്തിയിരുന്നു. റെയ്ഡിനിടെ നിരവധി മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സംഘം പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് സ്കാനിംഗിനായി രണ്ട് ഗർഭിണികൾ സ്ഥലത്തെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ബന്നൂരിലെ എസ് കെ ആശുപത്രിയിലെ ഒരു നഴ്‌സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷനിൽ ഉൾപ്പെട്ട അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനുശേഷം പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഡിഎച്ച്ഒ ഡോ. കുമാരസ്വാമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.