23 January 2026, Friday

Related news

January 23, 2026
January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026

വികസനവിരുദ്ധതയുടെ തൊപ്പി സിപിഐക്ക് ചേരില്ല: ബിനോയ് വിശ്വം

പ്രവര്‍ത്തകരെ ഒരിക്കലും പാർട്ടി തള്ളിപ്പറയില്ല
Janayugom Webdesk
തിരുവനന്തപുരം
August 26, 2025 10:45 pm

നെൽവയലുകൾ സംരക്ഷിക്കാൻ കോടതിയിൽ കക്ഷി ചേർന്ന സഖാവിനെ ഒരിക്കലും പാർട്ടി തള്ളിപ്പറയുകയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ ആയിരങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന വികസന പദ്ധതിയെ ഒരു പാർട്ടി എതിർക്കുന്നു എന്നും ആ പാർട്ടി സിപിഐ ആണെന്നുമുള്ള പ്രചാരവേല നടന്നപ്പോൾ വികസനവിരുദ്ധതയുടെ ആ തൊപ്പി സിപിഐക്ക് ചേരില്ല എന്നാണ് താന്‍ പറഞ്ഞത്. ഒരിക്കൽ പോലും നെൽവയൽ തണ്ണീർത്തട നിയമത്തെ ദുർബലപ്പെടുത്താൻ സന്നദ്ധമാകുമെന്ന് അതിനർത്ഥമില്ലെന്നും നെൽവയലുകൾ സംരക്ഷിക്കാൻ കോടതിയിൽ കക്ഷി ചേർന്ന പാർട്ടി പ്രവർത്തകനെ ഒരിക്കലും തള്ളിപ്പറയുകയില്ലെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വ്യവസായങ്ങളും തൊഴിലും സൃഷ്ടിക്കപ്പെടണം എന്ന് തന്നെയാണ് പാർട്ടി നിലപാട്. സംരംഭകരെ പാർട്ടി ശത്രുക്കളായി കാണുന്നില്ല. സ്വകാര്യ മൂലധനത്തെ പാടെ വർജിച്ചുകൊണ്ട് ഈ ഘട്ടത്തിൽ വികസനം സാധ്യമാവുകയില്ല എന്ന് പാർട്ടിക്കറിയാം. നിയന്ത്രിതമായി ഉള്ള വിദേശ മൂലധന നിക്ഷേപത്തെ പ്പോലും പാർട്ടി പൂർണമായി തള്ളിപ്പറഞ്ഞിട്ടില്ല. 

സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഈ ഘട്ടത്തിൽ വസ്തുനിഷ്ഠവും പ്രായോഗികവുമായ വികസനമാതൃകകൾ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം ഒരിക്കലും സ്ഥായിയാവുകയില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട്.
സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്നതിനും തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുന്നതിനും നിയമമുണ്ടാക്കുന്നതിനും വന വിസ്തൃതി വർധിപ്പിക്കുന്നതിനും നേതൃത്വം കൊടുത്തത് ഈ പാർട്ടിയുടെ മന്ത്രിമാരാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇണങ്ങാത്ത തൊപ്പികൾ ഞങ്ങളുടെ തലയിൽ ചാർത്തരുത് എന്ന് പറഞ്ഞതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.