1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഹത്രാസ് ദുരന്തം: മുഖ്യപ്രതി അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
July 6, 2024 10:25 pm

ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി ദേവപ്രകാശ് മധുകര്‍ അറസ്റ്റില്‍. ദുരന്തത്തിനിടയാക്കിയ സത്സംഗിന്റെ പരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു മധുകര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മധുകര്‍ ഇന്ന് ഡല്‍ഹി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ഉത്തർപ്രദേശ് പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ സംഘടിപ്പിച്ച മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121പേര്‍ മരിച്ചത്. കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. പ്രഭാഷണം അവസാനിപ്പിച്ചു മടങ്ങിയ ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ അനുയായികള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. മരിച്ചവരില്‍ 110 പേരും സ്ത്രീകളാണ്. അഞ്ച് കുട്ടികളും ആറു പുരുഷന്മാരുമുണ്ട്. ഹരിയാനയില്‍നിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 31 പേര്‍ക്കു പരുക്കേറ്റു.

മുഖ്യ സേവാദാര്‍ ആയ ദേവ് പ്രകാശ് മധൂക്കറാണ് പ്രധാന പ്രതിയെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. 80,000 പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്ന പരിപാടിയിൽ 2.5 ലക്ഷത്തിൽ അധികം പേർ പങ്കെടുത്തതാണ് ദുരന്തത്തിന് കാരണമെന്നും എഫ്ഐആറിലുണ്ട്. സർക്കാരിന് പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ചകൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പൊലീസിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടത്തിപ്പുകാരായ ട്രസ്റ്റ് കയറ്റിയില്ലെന്നും ബാബയുടെ സുരക്ഷ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അതേസമയം സംഘാടകരെ പ്രതിചേര്‍ത്ത് ഭോലെ ബാബയെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. ആള്‍ദൈവത്തിനെ പ്രതിചേര്‍ക്കാന്‍ തക്ക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വിശദീകരണം. ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനായി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

അതേസമയം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശവുമായി ഒളിവില്‍ കഴിയുന്ന ഭോലെ ബാബ രംഗത്തുവന്നു. അപകടം നടന്ന് 96 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് പ്രതികരണം. ദുരന്തത്തിന് ഉത്തരവാദികള്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവരെ വെറുതെ വിടില്ലെന്നും ഭോലെ ബാബ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. അതിനിടെ അജ്ഞാത കേന്ദ്രത്തിലെത്തി പൊലീസ് ഭോലെ ബാബെയുടെ മൊഴി രേഖപ്പെടുത്തിയെന്നും സൂചനയുണ്ട്. 

Eng­lish Summary:Hathras dis­as­ter: The main accused arrested

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.