
വിവാഹബന്ധം നിലനിൽക്കെ കാമുകനിൽ പിറന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച് ഹൈക്കോടതി. അന്തസും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്, ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. തൃശ്ശൂർ സ്വദേശിയായ യുവതിയും രണ്ടാം ഭർത്താവുമായിരുന്നു ഹർജിക്കാർ. ആദ്യ വിവാഹബന്ധം നിലനിൽക്കെ 2017ൽ പിറന്ന പെൺകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവർഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭർത്താവ് കരുതിയത്. വൈവാഹിക ജീവിതത്തിലെ അസ്വാരസ്യത്തെത്തുടർന്ന് 2023ൽ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടർന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു.
ആദ്യ ഭർത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭർത്താവിന്റെ പേര് ചേർക്കണമെന്ന ആവശ്യവുമായാണ് യുവതി ഹർജി നൽകിയത്. ആദ്യ ഭർത്താവിനെയും കക്ഷിയാക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, ആറുവർഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് പേരുമാറ്റാൻ എതിർപ്പില്ലെന്ന് ആദ്യ ഭർത്താവും അറിയിച്ചു. ആദ്യ ഭർത്താവിന്റെ മാന്യമായ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരിൽ മാറ്റം വരുത്താൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ദാമ്പത്യ വിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും ഹർജിയിൽ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസിനെയും പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുമാറ്റാൻ ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ ആവശ്യമാണ്. അല്ലെങ്കിൽ കോടതിയുടെ ഉത്തരവ് വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.