
ആര്‍എസ്എസ് നേതാക്കളെ മുന്നണി സ്ഥാനാര്‍ത്ഥികളാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ആര്‍എസ്എസുമായി ഇടതുപക്ഷം ഒരുഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. 1977ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടു. കോണ്‍ഗ്രസിലെ സ്വേഛാധിപത്യ പ്രവണതക്കെതിരെ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തമ്മില്‍ വിശാല യോജിപ്പ് ഉയര്‍ന്നുവന്നു. അങ്ങനെയാണ് ജനതാപാര്‍ടി രൂപീകരിക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രാക്രൂപമായ ജനസംഘം പിരിച്ചുവിടപ്പെട്ടത്. ജനതപാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ വ്യത്യസ്ത ധാരയിലുള്ളവര്‍ ഉണ്ടായിരുന്നു. ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അന്നാണ് ഉണ്ടായത്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. ആ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചത്. അത് ജനസംഘമോ ബിജെപിയോ അല്ല. വ്യത്യസ്ത ധാരകളിലുള്ളവര്‍ അതില്‍ ഉണ്ടായിരുന്നു. ജനതാപാര്‍ട്ടി വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ടിയായിരുന്നില്ല. എന്നാല്‍, അതിനുശേഷം ആര്‍എസ്എസ് ജനതാ പാര്‍ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നുവെന്ന ആഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍എസ്എസ് സ്വാധീനമുള്ള ജനതാപാര്‍ടിയുടെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയര്‍ന്നു. ആര്‍എസ്എസ് വോട്ട് ഞങ്ങള്‍ക്കു വേണ്ട എന്നാണ് അന്ന് ഇഎംഎസ് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം വിജയിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് പിടിമുറിക്കിയ ജനതാ പാര്‍ട്ടിയുമായി ബാന്ധവമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. 1980ല്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കാസര്‍കോട് ബിജെപി നേതാവ് ഒ രാജഗോപാലാണ് മത്സരിച്ചത്. നിയമസഭയില്‍ അന്ന് പെരിങ്ങളത്ത് ആര്‍എസ്എസ് നേതാവ് കെ ജി മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. ഇന്നത്തെ വനം മന്ത്രി എ കെ ശശീന്ദ്രനാണ് അന്ന് അദ്ദേഹത്തെ തോല്‍പ്പിച്ചത്- സ്വരാജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.