കാലാവസ്ഥ വ്യതിയാനം മൂലവും കീടരോഗബാധയിൽ ചെടികൾ നശിച്ചുപോയതിനെത്തുടർന്നും ഉത്പ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് കുരുമുളക് കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
ഇത്തവണ നല്ല വിളവ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കിൽ മാത്രമേ വള്ളികളിൽ കുരുമുളക് തിരിയിടുകയുള്ളൂ. ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉൽപ്പാദനം കുറയാൻ പ്രധാന കാരണമായത്. വിളവെടുത്തു കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേതിൻറെ മൂന്നിൽ രണ്ട് മാത്രമാണ് കിട്ടിയത്. വിലയിൽ ഇത്തവണ കാര്യമായ വർധനവുണ്ടായി. കിലോയ്ക്ക് 700 രൂപക്ക് മുകളിലാണിപ്പോൾ വില. എന്നാൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതിനാൽ കർഷകർക്ക് പ്രയോജനമില്ലാതായി. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിലും, സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ൽ 85, 431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72, 600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികൾ ഇല്ലാതാക്കി. കൂടുതൽ വിളയും വിലയും ലഭിക്കുന്ന കൃഷികളിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് കുരുമുളക് കർഷകരിലധികവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.