
ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിന്റെ ‘വിഷൻ ആന്റ് മിഷൻ 2021–26’ ന്റെ അഞ്ചാമത് യോഗത്തിൽ ഇടുക്കി, വയനാട് ജില്ലകളിലെ ജില്ലാ റവന്യു അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപതിവ് ചട്ടം ഇടുക്കിക്കു മാത്രമല്ല, മറ്റു ജില്ലകൾക്കാകെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
2023 സെപ്റ്റംബർ 14ന് നിയമസഭ ഏകകണ്ഠമായാണ് ഭൂനിയമ ഭേദഗതി ബിൽ പാസാക്കിയത്. ഇടുക്കി ജില്ലയിലെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. സെപ്റ്റംബർ മാസത്തിലേക്ക് കടക്കാതെ തന്നെ ചട്ടം പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടലുകൾ തുടരുന്നുണ്ട്. കോടതി വ്യവഹാരങ്ങളാണ് തടസമായി നിൽക്കുന്നത്. വേഗത്തിൽ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലയിൽ നിന്നും റവന്യു അസംബ്ലിയിൽ പങ്കെടുത്ത എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, എ രാജ എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ജില്ലയുടെ സ്ഥിതിവിവര റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സ്വാഗതം പറഞ്ഞു.
ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശികൻ, റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ കെ മീര, റവന്യു ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.