
മനുഷ്യ മുടി കയറ്റുമതിയുടെ മറവിൽ നടന്നതായി ആരോപിക്കപ്പെടുന്ന അനധികൃത സാമ്പത്തിക ഇടപാടുകളെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി ഒരേ സമയം റെയ്ഡുകൾ നടത്തി. നാഗാലാൻഡ്, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി നവംബർ 4നാണ് ഫെമ നിയമപ്രകാരം പരിശോധന നടന്നത്. ദിമാപൂർ ഇഡി ഓഫീസ് ആരംഭിച്ച ഈ നടപടി, നാഗാലാൻഡ് ഓഫീസ് ഫെമയുടെ കീഴിൽ സ്വീകരിക്കുന്ന ആദ്യ ഇടപെടലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദിമാപൂരിലെയും ഗുവാഹത്തിയിലെയും രണ്ടിടങ്ങളിലും ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്.
അന്വേഷണം പ്രധാനമായും ലിമ ഇംസോങ് എന്ന വ്യക്തിയെയും അദ്ദേഹത്തിൻ്റെ ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സ് എന്ന സ്ഥാപനത്തെയും കേന്ദ്രീകരിച്ചാണ് നടന്നത്. മനുഷ്യ മുടി കയറ്റുമതി ചെയ്യാനെന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്ന് സ്ഥാപനത്തിന് പണമടവുകൾ ലഭിച്ചിരുന്നു. എന്നാൽ ദിമാപൂരിൽ ഇത്തരം വ്യാപാരം അപൂർവവും വാണിജ്യപരമായി ലാഭകരമല്ലാത്തതുമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആവശ്യമായ കയറ്റുമതി രേഖകൾ, ഷിപ്പിംഗ് ബില്ലുകൾ, ഇൻവോയ്‌സുകൾ തുടങ്ങിയവ നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്കിന് സമർപ്പിക്കാതിരുന്നതിലൂടെ കമ്പനി ഫെമയുടെയും ആർബിഐയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സിൻ്റെ അക്കൗണ്ടിലേക്കു ലഭിച്ച വിദേശ പണമടവുകൾ പിന്നീട് ഇഞ്ചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കും ലിമ ഇംസോങ്ങിൻ്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്കും മാറ്റിയതായി കണ്ടെത്തി. ഇംസോങ് ഗ്ലോബൽ കമ്പനി ഇൻവേഡ് റെമിറ്റൻസ് ലഭിച്ച കാലയളവിൽ മാത്രമാണ് സജീവമായിരുന്നത്. പ്രവർത്തനരഹിതമായ ഈ കമ്പനി നഷ്ടം മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ‘കടലാസ് സ്ഥാപനം’ ആണെന്ന് തോന്നുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇഞ്ചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അക്കൗണ്ടിൽ നിന്നു ചെന്നൈയിൽ മനുഷ്യ മുടി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില സംശയാസ്പദ സ്ഥാപനങ്ങളിലേക്കും പണമിടപാടുകൾ നടന്നിട്ടുണ്ട്. ഈ സ്ഥാപനവും ലിമ ഇംസോങ്ങിൻ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാണെന്ന് ഇഡി വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.