
എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കർഷകരായ അയനിക്കുത്ത് അമീറലി, ഷൗക്കത്തലി എന്നിവരുടെ കൃഷിയിടങ്ങളിലെ മുന്നൂറോളം കുലച്ച വാഴകളും നൂറോളം കവുങ്ങുകളുമാണ് ആനകൾ നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാല് ആനകളടങ്ങുന്ന സംഘമാണ് ജനവാസ മേഖലയോട് ചേർന്നുള്ള ഈ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.
സൗരോർജ്ജ വേലി സ്ഥാപിച്ചു സംരക്ഷിച്ചിരുന്ന കൃഷിയിടത്തിലാണ് ആനകൾ അതിക്രമിച്ചു കയറിയത്. ഒരു വശത്തെ കവുങ്ങ് മറിച്ചിട്ട് വേലി തകർത്താണ് ആനകൾ അകത്തുകയറിയത്. ഈ മേഖലയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ വനംവകുപ്പിന്റെ തൂക്കുവേലി ഇല്ലാത്തത് വന്യമൃഗങ്ങൾ എളുപ്പത്തിൽ കൃഷിയിടങ്ങളിലേക്ക് എത്താൻ കാരണമാകുന്നു. നിലവിലുള്ള തൂക്കുവേലികളെ ബന്ധിപ്പിച്ച് ഈ ഭാഗത്ത് താത്കാലികമായി സിംഗിൾ ലൈൻ വേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കാനുള്ള നടപടികൾ വനപാലകർ ആരംഭിച്ചിട്ടുണ്ട്.
സ്ഥിരമായ തൂക്കുവേലി സ്ഥാപിക്കുന്നതിനായി വനംവകുപ്പ് ഉടൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച കൃഷിയിടത്തിൽ തമ്പടിച്ച ആനകളെ വനപാലകർ പടക്കം പൊട്ടിച്ചും മറ്റും വനത്തിനുള്ളിലേക്ക് തിരിച്ചയച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.