ചൈനീസ് പൗരന്മാര്‍ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസ ഇന്ത്യ റദ്ദാക്കി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ആണ് ഇക്കാര്യം അംഗരാജ്യങ്ങളെ അറിയിച്ചത്. വിവിധ ചൈനീസ് സര്‍വകലാശാലകളില്‍ പ്രവേശനം നേടിയ 22,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ത്യയുടെ തീരുമാനം. കോവിഡ് വ്യാപനം തുടങ്ങിയ 2020ന്റെ ആദ്യമാസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവര്‍ക്ക് തിരികെയെത്താന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ക്ലാസില്‍ നേരിട്ടെത്തിയുള്ള പഠനം അനിശ്ചിതത്വത്തിലാണ്.
ഏപ്രില്‍ 20നാണ് അയാട്ട സര്‍ക്കുലര്‍ പുറത്തുവിട്ടത്. ചൈനീസ് പൗരന്മാര്‍ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസയ്ക്ക് അനുമതിയുണ്ടായിരിക്കില്ല. റസിഡന്റ് പെർമിറ്റുള്ള ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. പത്തുവര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസ ഉപയോഗിച്ചും പ്രവേശനം അനുവദിക്കില്ല, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ), പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍(പിഐഒ) നയതന്ത്ര പാസ്പോര്‍ട്ട് എന്നിവ കൈവശമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും. തായ്‌ലന്‍ഡ്, ശ്രീലങ്ക, പാകിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, ജോലിക്കാര്‍, കുടുംബങ്ങളിലേക്ക് പോകാനുള്ളവര്‍ തുടങ്ങി നിരവധി ആളുകളാണ് ചൈനയിലേക്ക് പ്രവേശനാനുമതി ലഭിക്കാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദുഷാന്‍ബെയില്‍ നടത്തിയ ഇന്ത്യ‑ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ചൈനയിലെ കര്‍ശന നിയന്ത്രണങ്ങള്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും അനുയോജ്യ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാര്‍ച്ച് 17ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
വിശദമായ പരിശോധനയ്ക്ക് ശേഷം വിദേശവിദ്യാര്‍ത്ഥികളെ തിരികെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഫെബ്രുവരി എട്ടിന് പ്രതികരിച്ചിരുന്നു. എന്നാല്‍ കൃത്യമായൊരു തീയതിയോ കാലാവധിയോ ചൈനയ്ക്ക് പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാഗ്ചി പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്ക് ശേഷം 156 രാജ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക് വിസ സംവിധാനം ഇന്ത്യ പുനഃസ്ഥാപിച്ചിരുന്നു. മാര്‍ച്ച് 27 മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യ പുനഃസ്ഥാപിച്ചത്.
English summary; India cancels tourist visas for Chinese nationals
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.