
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 162 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി കെ എല്‍ രാഹുലും (53), ശുഭ്മാന്‍ ഗില്ലു (18) മാണ് ക്രീസില്‍. വിന്‍ഡീസിന്റെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 41 റണ്‍സ് കൂടി മതി.
യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഗില്‍ — രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ 12 റണ്‍സുള്ളപ്പോൾ വിൻഡീസ് ഓപ്പണർ ടാഗ്‍നരെയ്ൻ ചന്ദർപോളിനെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജാണ് വെസ്റ്റിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മറ്റൊരു ഓപ്പണറായ ജോണ്‍ കാമ്പല്‍ മടങ്ങി. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ധ്രുവ് ജൂറേലിന്റെ കൈകളിലെത്തിച്ചു. അലിക് അതനസെ (12), ബ്രാന്‍ഡണ്‍ കിങ് (13) എന്നിവര്‍ സ്കോര്‍ 20 പോലും നേടാനാകാതെ മടങ്ങി. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീടെത്തിയവരില്‍ റോസ്റ്റണ്‍ ചേസ് (26), ജസ്റ്റിൻ ഗ്രീവ്സ് എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്‌നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ് 40 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് എടുത്തപ്പോള്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍.
ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ , ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.