28 December 2025, Sunday

Related news

December 27, 2025
December 27, 2025
December 26, 2025
December 20, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 8, 2025
November 29, 2025

ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ പാതിവഴിയില്‍: പ്രതികാരച്ചുങ്കം ചുമത്തിയേക്കും

Janayugom Webdesk
വാഷിങ്ടണ്‍
June 23, 2025 11:02 pm

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരകരാര്‍ ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയില്‍. കാര്‍‍ഷിക ഇറക്കുമതിയും താരിഫ് പ്രശ്നങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ നിലച്ചതോടെ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യാക്കാര്‍ 26 ശതമാനം തീരുവ നല്‍കേണ്ടിവരുമെന്ന അവസ്ഥയിലാണ്. ചോളം, സോയാബീന്‍ തുടങ്ങിയ അമേരിക്കന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ കുറഞ്ഞ തീരുവ ഇറക്കുമതി അനുവദിക്കുന്നതിനുള്ള യുഎസ് സമ്മര്‍ദത്തിന് വഴങ്ങാതെ കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയാണ്.
യുഎസ് പ്രതിനിധി സംഘവും ഇന്ത്യന്‍ സംഘവുമായി നടത്തിയ ചര്‍ച്ചകളില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയാവാത്ത അവസ്ഥയാണ്. ജൂലൈ ഒമ്പതിന് മുമ്പ് ഒരു ഇടക്കാല ഉഭയകക്ഷി വ്യാപാരകരാര്‍ ഉണ്ടാവുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 26 ശതമാനം കുത്തനെയുള്ള തീരുവ നേരിടേണ്ടിവരുമെന്ന അവസ്ഥയുണ്ടാകും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്യുന്ന പത്ത് ശതമാനം അടിസ്ഥാന താരിഫ്, എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും പരിമിതമായ ഒരു വ്യാപാര കരാറില്‍ ഒപ്പിടാന്‍ ഇന്ത്യയ്ക്കിത് പര്യാപ്തമല്ലെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. 

ചര്‍ച്ചകളുടെ തുടക്കത്തില്‍ തുണിത്തരങ്ങള്‍, തുകല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിങ് ഗുഡ്സ്, ഒ‌ാട്ടോ പാര്‍ട്സ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മേഖലകള്‍ക്ക് തീരുവരഹിത പ്രവേശനം ലഭിക്കുമെന്ന് ഇന്ത്യന്‍ സംഘം വിശ്വസിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് താരിഫ് പൂജ്യത്തിലേക്ക് കൊണ്ടുവരാനാകില്ലെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ പറയുന്നു. കരാ‍‍ര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ഭാവിയിലെ താരിഫ് വര്‍ധനവില്‍ സംരക്ഷണം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമുണ്ടായില്ല. ഇതിനിടെയാണ് ഒ‍ാപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള ട്രംപിന്റെ വാദം വിവാദമായത്. യുദ്ധം അവസാനിപ്പിച്ചതിന് ഇടപെട്ടത് ട്രംപാണെന്ന പ്രസ്താവന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കി. ഈ വിവാദം സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചര്‍ച്ചാവേളയില്‍ ധാരണയിലെത്തുന്നതിന് വിഘാതമാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.