23 January 2026, Friday

Related news

January 22, 2026
January 21, 2026
January 12, 2026
December 30, 2025
December 18, 2025
December 13, 2025
December 12, 2025
December 8, 2025
December 8, 2025
December 7, 2025

ഇൻഡിഗോയിൽ പ്രതിസന്ധി രൂക്ഷം: ഇന്നലെ മാത്രം റദ്ദാക്കിയത് 550 സർവീസുകൾ

Janayugom Webdesk
ന്യൂഡൽഹി
December 5, 2025 8:29 am

വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിലൂടെ യാത്രക്കാരെ വലച്ച ഇൻഡിഗോ കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം കമ്പനി കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധമറിയിച്ച കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു, ഇൻഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. “എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടും ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുകയാണ്,” ഇൻഡിഗോ അറിയിച്ചു. വ്യോമയാന മന്ത്രാലയം, ഡിജിസിഎ , ബിസിഎഎസ്, എഎഐ, വിമാനത്താവള ഓപ്പറേറ്റർമാർ എന്നിവരുടെ പിന്തുണയോടെ ഊർജ്ജിതമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഇന്നലെ (ഡിസംബർ 4) മാത്രം 550 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. അടുത്ത മൂന്ന് ദിവസവും കൂടുതൽ സർവീസുകളെ ഈ പ്രതിസന്ധി ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു. ഡിസംബർ 8ന് ശേഷം സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. കൂടാതെ, ഫെബ്രുവരി 10-ഓടെ മാത്രമേ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തൂ എന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ് ഡി ടി എൽ) മാനദണ്ഡങ്ങൾ പ്രകാരം തങ്ങളുടെ ഫ്‌ളൈറ്റ് ക്രൂ ആവശ്യകതയെ തെറ്റായി വിലയിരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം എന്ന് ഇൻഡിഗോ സമ്മതിച്ചു. ഫെബ്രുവരി 10 വരെ പൈലറ്റുമാർക്കുള്ള പുതിയ എഫ് ഡി ടി എൽ മാനദണ്ഡങ്ങളിൽ ഇളവ് തേടി കമ്പനി ഡിജിസിഎയെ സമീപിച്ചിട്ടുണ്ട്. ഇളവുകൾ അവലോകനത്തിനായി സമർപ്പിക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടു. ഗുവാഹത്തി വിമാനത്താവളത്തിൽ 24 മണിക്കൂറിലേറെയായി നാല്‍പതോളം മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാവിലെ 6 മണിക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. രോഗികൾ അടക്കമുള്ളവർ മണിക്കൂറുകളായി വിമാനത്താവളത്തിൽ തുടരുന്നു. അതുപോലെ, പുലർച്ചെ 01.05‑ന് പുറപ്പെടേണ്ട തിരുവനന്തപുരം–ഷാർജ വിമാനം ഇതുവരേയും പുറപ്പെടാത്തതിനാൽ നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. വിമാനം എപ്പോൾ പുറപ്പെടുമെന്നതിനെക്കുറിച്ച് ഇൻഡിഗോ എയർലൈൻസ് യാതൊരു വ്യക്തതയും നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.