
ഐഎൻടിയുസി, സിഐടിയു യൂണിയനുകൾ മിൽമ തൊഴിലാളികളെ വഞ്ചിച്ചുവെന്ന് മില്‍മ വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി). തിരുവനന്തപുരം മേഖല മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ എംഡിയെ മാത്രം 58 വയസിനുശേഷവും നിയമിച്ച നടപടിക്കെതിരെ പണിമുടക്ക് സമരവുമായി സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ രംഗത്ത് വന്നിരുന്നു. പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞ് തൊഴിലാളികൾക്ക് 60 വയസ് ആക്കേണ്ട കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും എംഡിയെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയാൽ മതിയെന്നുമുള്ള നിലപാടിൽ എത്തി. രണ്ടു യൂണിയനുകൾ ചേർന്ന് പ്രഖ്യാപിച്ച പണിമുടക്ക് സമരം നിർത്തിവച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചർച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലാണ് തൊഴിലാളികളുടെ റിട്ടയർമെന്റ് പ്രായം 60 ആക്കണമെന്ന എഐടിയുസി നിലപാടിനെതിരെ രംഗത്തെത്തിയ യൂണിയനുകൾ ആ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും എംഡിയെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയാൽ മതി എന്ന് പറഞ്ഞത്.
2022 ഒക്ടോബറിൽ ഗവൺമെന്റ് ഉത്തരവ് വഴി മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും റിട്ടയർമെന്റ് പ്രായം 60 ആക്കി ഉയർത്തി നിശ്ചയിച്ചിരുന്നു. എന്നാൽ അന്നുണ്ടായ യുവജന സംഘടനകളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. അതിനുശേഷം ഒട്ടേറെ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 60 ആക്കി ഉയർത്തി ഗവണ്‍മെന്റ് ഉത്തരവുകൾ ഉണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് മിൽമയിലെയും ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 60 ആക്കി ഉയർത്തണമെന്ന് എഐടിയുസി യൂണിയൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ മിൽമയിലെ മുഴുവൻ തൊഴിലാളികളെയും വഞ്ചിച്ചുകൊണ്ട് രണ്ടു യൂണിയനുകളും മന്ത്രിമാരുടെ സാന്നിധ്യത്തിൽ തൊഴിലാളികൾക്ക് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് മില്‍മ വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി മോഹൻദാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.