23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

മൃഗശാലയിലെ ഇരുതലമൂരിക്ക് അപൂർവ കാൻസർ;ചികിത്സ ഫലം കണ്ട് തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 5:58 pm

തിരുവനന്തപുരം മൃഗശാലയിലെ ഇരുതലമൂരിക്ക് അപൂർവ കാൻസർ. റെഡ് സാൻഡ് ബോവ ഇനത്തിൽപെടുന്ന ഇരുതലമൂരി പാമ്പിന് വായിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന കാൻസർ രോഗബാധയാണ് കണ്ടെത്തിയത്. തുടർന്ന് നൽകിയ അപൂർവ ചികിത്സ ഫലം കണ്ട് തുടങ്ങി. തീറ്റ എടുക്കാതെ അവശനിലയിൽ കണ്ടെത്തിയ ഇരുതലമൂരി പാമ്പിനെ കഴിഞ്ഞ ഒക്ടോബർ പത്താം തീയതിയാണ് വനം വകുപ്പ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഉദ്ദേശം നാല് വയസുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ദ്രവ ഭക്ഷണം നൽകുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടയിലാണ് വായിൽ അസാധാരണമായ വളർച്ച കണ്ടെത്തിയത്. തുടർന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സർജൻ ഡോ. ഹരീഷ് സി, ഡോ. അശ്വതി വി ജി, ഡോ. അനൂപ് ആർ, ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനകളിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന അപൂർവമായ കാൻസർ രോഗബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുമുൻപ് ഇത്തരത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിൽ ഒന്ന് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചിട്ടില്ല എന്ന് മുംബൈയിലെ ‘ദി കാൻസർ വെറ്റ്’ വെറ്ററിനറി കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. നൂപുർ ദേശായിയുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയിരുന്നു.

സൈക്ലൊഫോസ്ഫമൈഡ് എന്ന കാൻസർ കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ ആയി നൽകിയുള്ള ചികിത്സയാണ് നിലവിൽ നടന്നു വരുന്നത്. ഇതിനു പുറമെ വായിലൂടെ ട്യൂബ് ഇട്ട് ദ്രവീകൃത ഭക്ഷണവും, താപനില ക്രമീകരിക്കാൻ ഇൻഫ്രാ റെഡ് ലൈറ്റും നൽകി ചികിത്സ ആരംഭിച്ചു. മൂന്നാഴ്ചത്തെ ചികിത്സകൊണ്ട് തന്നെ കാര്യമായ പുരോഗതി കൈവരിക്കാനായത് ആശാവഹമായ നേട്ടം ആണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. നികേഷ് കിരൺ പറഞ്ഞു. ചികിത്സയ്ക്ക് ഫലം കണ്ട് തുടങ്ങിയതോടെ നടത്തിയ സി ടി സ്കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രോഗം പൂർണമായും ഭേദമാക്കാനായാൽ അത് മൃഗങ്ങളിലെ മാസ്റ്റ് സെൽ കാൻസർ ചികിത്സയിൽ പുതിയ സാധ്യതയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.