3 March 2026, Tuesday

Related news

March 3, 2026
March 1, 2026
February 28, 2026
November 25, 2025
November 23, 2025
October 29, 2025
October 17, 2025
September 21, 2025
September 19, 2025
September 18, 2025

യുഎന്‍ സമാധാനസേനയ്ക്കെതിരെ ഇസ്രയേല്‍ ആക്രമണം

Janayugom Webdesk
ബെയ്റൂട്ട്
October 11, 2024 11:00 pm

ലെബനനിലെ യുഎൻ സമാധാന സേനാ താവളത്തിന് നേരെ ഇസ്രയേൽ സേനയുടെ വെടിവയ്പ്. രണ്ട് ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ആക്രമണത്തെ ഇന്ത്യയും യുഎസും അടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചു. ഇന്ത്യന്‍ സേനാംഗങ്ങള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നഖോരയിലെ യുഎൻ സമാധാന സേനാ താവളത്തിനടുത്ത് സെെനിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ഇസ്രയേൽ അവകാശവാദം. മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. വടക്ക് ലിറ്റാനി നദിക്കും തെക്ക് ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന ലെബനനും ഇസ്രയേലിനും ഇടയിലുള്ള യുഎൻ അംഗീകരിച്ച അതിർത്തിക്കുള്ളിലുമായി പതിനായിരത്തിലധികം സമാധാന സേനാംഗങ്ങളെ ഇന്ത്യയടക്കം 50 രാജ്യങ്ങളില്‍ നിന്നായി വിന്യസിച്ചിട്ടുണ്ട്. 600 ഇന്ത്യന്‍ സൈനികര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. 

ലെബനനിലെ 10,400ലധികം വരുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നും സെപ്റ്റംബർ അവസാനം മുതൽ പ്രവർത്തനങ്ങൾ ഫലത്തിൽ നിർത്തിയിരിക്കുകയാണെന്നും സമാധാന സേനാ മേധാവി ജീൻ പിയറി ലാക്രോയിക്സ് പറഞ്ഞു. 300 ഓളം സമാധാന സേനാംഗങ്ങളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഒരു സേനാം​ഗത്തിന് ജീവന്‍ നഷ്ടമായി. സമാധാന സേനാം​ഗങ്ങൾക്ക് നേരെ ഇസ്രയേൽ സേന ബോധപൂർവം ആക്രമണം നടത്തുന്നതായും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ലാക്രോയിക്സ് പറ‍ഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന സേനയ്ക്കെതിരായ ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായും വെെറ്റ് ഹൗസും അറിയിച്ചു. അതേസമയം ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.