19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024

കുലംമുടിക്കുന്ന കോണ്‍ഗ്രസ്

Janayugom Webdesk
September 27, 2022 5:00 am

രാജ്യത്ത് രണ്ടേ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിമാരുള്ളത്; രാജസ്ഥാനിലും ഛത്തീസ്ഗഢിലും. തമിഴ്‌നാട്ടിലും ഝാര്‍ഖണ്ഡിലും ഇപ്പോള്‍ ബിഹാറിലും ഭരണമുന്നണിയിലുമുണ്ട്. പഞ്ചാബില്‍ തമ്മിലടിയും ഗ്രൂപ്പ് പോരും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായിരുന്ന ഭരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു അവര്‍. ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിച്ചിട്ടും തമ്മിലടിയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ്. ഒരുകാലത്ത് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മൃഗീയ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പാര്‍ട്ടിയുടെ ദുര്‍ഗതിയാണ് ഇപ്പോള്‍ നാം കാണുന്നത്. വെറും രണ്ടു സംസ്ഥാനങ്ങളില്‍ ഭരണവും മൂന്നിടങ്ങളില്‍ ഭരണ പങ്കാളിത്തവും. എന്നിട്ടും ഉള്ളിടങ്ങളിലെ അധികാരം പോലും നിലനിര്‍ത്തണമെന്നല്ല, എങ്ങനെയെങ്കിലും കയ്യൊഴിയണമെന്ന പിടിവാശിയുള്ളതുപോലെയാണ് അവരുടെ പെരുമാറ്റം. അതാണ് രാജസ്ഥാനില്‍ കാണുന്നത്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള പരസ്പര പോരല്ലാതെ രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ മറ്റൊന്നും അടങ്ങിയിട്ടില്ല. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രതിഷ്ഠിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നീക്കം. ദേശീയ തലത്തില്‍ അങ്ങനെയൊരു നേതൃത്വം ഉണ്ടോയെന്ന് ചോദിച്ചാല്‍ അതുപോലും സാങ്കല്പികമാണെന്ന് പറയേണ്ടിവരുമെന്നതാണ് സ്ഥിതി.


ഇതുകൂടി വായിക്കൂ: രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാതായി. രാജിവച്ചുപോയ രാഹുല്‍ ഗാന്ധിക്കു പകരം മാതാവ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു. അതുണ്ടായിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞു കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ ഒക്ടോബര്‍ 17 ന് വോട്ടെടുപ്പുള്‍പ്പെടെ പുതിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന്റെ തെര‍ഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാര്‍ട്ടിക്കകത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നു. പ്രമുഖരായ നേതാക്കള്‍ വിമത സ്വരം ഉയര്‍ത്തുകയും ജി23 എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. അവരില്‍ ഗുലാം നബി ആസാദ്, കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടുപോയി. പാര്‍ട്ടിക്ക കത്ത് ജനാധിപത്യമില്ലായ്മയെയും പ്രതാപം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയുമൊക്കെ യാണ് ജി23 നേതാക്കള്‍ ചര്‍ച്ചാ വിഷയമാക്കുവാന്‍ ശ്രമിച്ചതെങ്കിലും കോണ്‍ഗ്രസിനകത്ത് പുതിയ ധ്രുവീകരണം സംഭവിച്ചപ്പോള്‍ തങ്ങള്‍ക്ക് നഷ്ടമാകുന്നതോ നഷ്ടമായതോ ആയ സ്ഥാനമാനങ്ങ ള്‍ തന്നെയായിരുന്നു മുഖ്യപ്രശ്നമെന്ന് മനസിലാക്കുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതുതന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. അധികാരവും സ്ഥാനമാനങ്ങളും എന്നതിനപ്പുറം രാജ്യത്തെയോ ജനങ്ങളെയോ കുറിച്ചുള്ള ആകുലതകള്‍ ഉള്ള നേതാക്കള്‍ തീരെ ഇല്ലാതായിരിക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ദുര്യോഗം. അത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്ന് പറയാമെങ്കിലും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ആകുലപ്പെടുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനോട് സഹതാപമാണ് സൃഷ്ടിക്കുന്നത്.


ഇതുകൂടി വായിക്കൂ: പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര 


ബിജെപി എന്ന ഫാസിസ്റ്റ് ഭരണം രാജ്യത്തിനാകെ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ടു സംസ്ഥാനങ്ങളിലെങ്കിലും ഭരണമുള്ള, മൂന്നിടങ്ങളില്‍ ഭരണ പങ്കാളിത്തമുള്ള കോണ്‍ഗ്രസ് പിന്നെയും സ്വയം തകരാനാണ് ശ്രമിക്കുന്നത്. ഇടതുപാര്‍ട്ടികളും പ്രാദേശിക കക്ഷികളും രാജ്യം നേരിടുന്ന വെല്ലുവിളി തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യബോധമില്ലാതെ സ്വയം കളഞ്ഞുകുളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ അധ്യക്ഷ പദവിയെന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രി പദമുപേക്ഷിക്കില്ലെന്ന ഗെലോട്ടിന്റെ വാശി അധികാരപ്രമത്തനായൊരു കോണ്‍ഗ്രസുകാരന്റെ യഥാര്‍ത്ഥരൂപമാണ് നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ ഏറ്റവും തരംതാണ നടപടികളാണ് അവിടെ അരങ്ങേറുന്നത്. ഗെലോട്ടിനുവേണ്ടി കുറേ എംഎല്‍എമാര്‍ രാജിക്കത്ത് നല്കുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് മറ്റൊരു വിഭാഗം കിണഞ്ഞു പരിശ്രമിക്കുന്നു. പുലിവാലു പിടിച്ച സാങ്കല്പിക കേന്ദ്ര നേതൃത്വം യോഗം പോലും ചേരാനാകാതെ കുഴയുന്നു. ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് മേനി നടിക്കുന്ന കോണ്‍ഗ്രസ് തമ്മിലടിച്ച് രാജസ്ഥാനിലും കുലം മുടിക്കുമോയെന്നാണ് ജനം ചോദിക്കുന്നത്. മധ്യപ്രദേശിലും ഗോവയിലും കര്‍ണാടകയിലും കുലം മുടിച്ചതിന്റെ അനുഭവമുള്ളതിനാല്‍ ജനം അതും പ്രതീക്ഷിക്കുന്നുണ്ട്. ഈ സംഭവവികാസങ്ങള്‍ ബിജെപിയെയാണ് സന്തോഷിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ക്കു മാത്രമാണ് മനസിലാകാത്തത്. ഇതേ സാഹചര്യങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ രാജസ്ഥാനെന്ന പച്ചത്തുരുത്തും നഷ്ടമാകുമെന്ന് മനസിലാക്കുവാന്‍ മതിയായ ബുദ്ധിയുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ലെന്നത് ദുഃഖകരം തന്നെ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.