
സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്) ഉപഭോക്താക്കളുടെ എണ്ണം കുതിക്കുന്നു. സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം 75,000 കടന്നു. ആകെ 7,6890 ഗാർഹിക ഉപഭോക്താക്കളാണ് സംസ്ഥാനത്ത് കെ ഫോൺ ഉപയോഗിക്കുന്നത്. സമകാലിക ഫൈബര്‍ ഒപ്റ്റിക് നെറ്റ് വർക്കുമായി ലോകോത്തര നിലവാരമുള്ള ഇന്റർനെറ്റ് സേവനദാതാവാകുക എന്ന ലക്ഷ്യവുമായി കുതിക്കുന്ന കെ ഫോണിന്റെ മൊത്തം കണക്ഷനുകളുടെ എണ്ണം 1,15,655‑ലും എത്തി. കേരളത്തിലെ ഓരോ വീടിനും വേഗമേറിയതും നിലവാരമേറിയതുമായ ഇന്റർനെറ്റ് കണക്ഷന്‍ ഉറപ്പാക്കുകയെന്ന ദൗത്യവുമായി മുന്നേറുന്ന കെ ഫോൺ കണക്ഷൻ നിരവധി ഗാർഹിക ഉപഭോക്താക്കളാണ് ഇപ്പോഴും തെരഞ്ഞെടുക്കുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ എണ്ണത്തിൽ 18,689 കണക്ഷനുകളുമായി മലപ്പുറം ജില്ലയാണ് മുന്നിലുള്ളത്. കോട്ടയത്ത് 7,413 കണക്ഷനുകളും കോഴിക്കോട് 6,576ഉം എറണാകുളത്ത് 6,291 ഗാർഹിക ഉപഭോക്താക്കളുണ്ട്. പാലക്കാട് 5,694, കൊല്ലം 5,368, തൃശൂര്‍ 4,698, വയനാട് 4,633, ഇടുക്കി 4,503, തിരുവനന്തപുരം 4,333, കണ്ണൂര്‍ 3,270, ആലപ്പുഴ 2,454, പത്തനംതിട്ട 1,877, കാസര്‍കോട് 1,091 ഗാര്‍ഹീക ഉപഭോക്താക്കളുണ്ട്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,194 ബിപിഎല്‍ ഉപഭോക്താക്കളും കെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.
വീടുകള്‍ക്ക് പുറമെ സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ കണക്ഷനുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ മാത്രം ഇതുവരെ 24,247 കണക്ഷനുകളുണ്ട്. മലപ്പുറത്ത് മാത്രം 2,669 സര്‍ക്കാര്‍ ഓഫിസുകളില്‍ കെ- ഫോണ്‍ കണക്ഷനുണ്ട്.
തിരുവനന്തപുരത്ത് 2,364, തൃശൂരില്‍ 2,224, കണ്ണൂര്‍ 2,217, കോഴിക്കോട് 2,146 ഉം പാലക്കാട് 2,089 ഉം സര്‍ക്കാര്‍ ഓഫിസുകളില്‍ കെ ഫോണ്‍ കണക്ഷനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. സെക്കന്റില്‍ 100 എംബി വേഗതയിലുള്ള ബ്രോഡ് ബാന്‍ഡ് കണക്ഷനാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്. കൂടുതല്‍ വേഗം കൈവരിക്കേണ്ടവര്‍ കെ ഫോണ്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും ഓഫിസുകളില്‍ നിന്നുള്ള പര്‍ച്ചെയ്സ് ഓര്‍ഡര്‍ പ്രകാരം സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടേറിയറ്റിലെ എല്ലാ ഓഫിസുകളും 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെ ഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.