നാഴിയിൽ അരി അളന്നെടുത്തു. അമ്മിയിൽ അരച്ചും ഉരളിൽ ഇടിച്ചുമെല്ലാം ഭക്ഷണ വിഭവങ്ങളൊരുക്കി. ചിരവയും മുറവും കലവും കയിലും കൊട്ടയും ഉൾപ്പെടെയുള്ള പഴയകാലത്തെ വീട്ടുപകരങ്ങൾ ഉപയോഗിച്ച് വിറകടുപ്പിലായിരുന്നു ഭക്ഷണം പാകം ചെയ്യൽ. ശേഷം പുൽപ്പായയിൽ ചമ്രം പടിഞ്ഞിരുന്ന് അവരൊന്നിച്ച് ഭക്ഷണം കഴിച്ചു. കൂട്ടിന് മനോഹരമായ നാടൻ പാട്ടുകളും. നിർമ്മല്ലൂർ ഗാന്ധി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ‘കണിക്കൊന്നച്ചോട്ടിൽ 25’ എന്ന പരിപാടിയാണ് കുട്ടികൾക്ക് വേറിട്ട അനുഭവമായത്. പുതിയ തലമുറയെ പഴയകാല രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വായനശാല നേതൃത്വത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. മിക്സിയും ഗ്യാസ് സ്റ്റൗവും ഒന്നുമില്ലാതെ ഭക്ഷണം പാകം ചെയ്യുന്നത് ആദ്യമായി കാണുകയായിരുന്നു പല കുട്ടികളും.
കൊത്തം കല്ലും സാറ്റ് കളിയും കുളം കര തുടങ്ങി അന്യം നിന്നുപോകുന്ന പഴയ കളികൾ ഉൾപ്പെടെയായി കുട്ടികൾക്ക് പരിപാടി പുതിയൊരു അനുഭവമായപ്പോൾ
മുതിർന്നവർക്ക് പഴയകാലത്തേക്കുള്ള മടക്കയാത്രയായിരുന്നു. ഗാന്ധി സ്മാരക വായനശാല വനിതാവേദി, വയോജന വേദി, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വായനശാല പ്രസിഡന്റ് വി വി ഗോവിന്ദൻകുട്ടി മാസ്റ്റർ, സെക്രട്ടറി ശൈലേഷ് നിർമ്മല്ലൂർ, ശ്രീബ പവിത്രൻ, ഷീന ഗിരീഷ്, സൗമ്യൻ പുത്തൂർവട്ടം, സുകൃതി തങ്കമണി, നിവേദ് കെ ശൈലേഷ്, ജനനിയ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.