10 February 2026, Tuesday

Related news

February 8, 2026
February 7, 2026
January 31, 2026
January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026

അഴിമതിയില്‍ മുങ്ങി കര്‍ണാടക; 12 വര്‍ഷത്തിനിടെ എട്ട് കുംഭകോണങ്ങള്‍

Janayugom Webdesk
ബംഗളൂരു
July 18, 2024 9:31 pm

അഴിമതി തുടര്‍ക്കഥയായി മാറിയിട്ടും പാഠം പഠിക്കാതെ കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ എട്ട് അഴിമതി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. 2012 മുതല്‍ നടന്ന അഴിമതി കേസുകളില്‍ നികുതിദായകന്റെ 230 കോടി നഷ്ടമായി. ഏറ്റവും ഒടുവില്‍ ബസവരാജ ബൊമ്മെ സര്‍ക്കാരിന്റെ കാലത്ത് നടന്ന വാല്മീകി എസ് ടി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിയുടെ ചുരുള്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 2012ല്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ആന്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍-പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിയില്‍ 12 കോടി നഷ്ടമായ കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സിബിഐ അധികൃതരുടെ വാദം. 2013 ല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസുരുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 10 കോടിയുടെ അഴിമതി നടന്നുവെന്ന കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും തുടര്‍ന്ന് സിബിഐക്ക് കൈമാറി. ഇതിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി വൈകുകയാണ്. 

2018 ജൂണിലാണ് വാത്മീകി കോര്‍പറേഷന്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ട് അഴിമതി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തേത് അംബേദ്കര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ 4.95 കോടി രൂപ സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നതായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വാല്മീകി കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ജെ ജി പദ്മനാഭയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കാനറ ബാങ്ക് വഴി നടത്തിയ ഇടപടിലാണ് പദ്മനാഭ ക്രമവിരുദ്ധമായി സ്വാകാര്യ വ്യക്തിക്ക് തുക കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ പദ്മനാഭയെ സര്‍വീസില്‍ തിരിച്ചെടുത്തുവെങ്കിലും ഖജനാവിന് നഷ്ടമായ 4.95 കോടി രൂപ ഇപ്പോഴും വെള്ളത്തിലാണ്. 

മറ്റൊരു കേസില്‍ സംസ്ഥാന കരകൗശല വികസന കോര്‍പറേഷന് വിജയ ബാങ്ക് വഴി ലഭിച്ച 22.43 കോടി രൂപയില്‍ നടന്ന അഴിമതിയാണ്. ഇതിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി തുക തിരിച്ചുപിടിക്കാനോ, പ്രതികളെ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല. 2020ല്‍ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് നടത്തിയ 47.16 കോടി രൂപയുടെ അഴിമതിയിലും അന്വേഷണം തുടരുന്നതല്ലാതെ പ്രതികളെ ശിക്ഷിക്കാന്‍ സാധിച്ചിട്ടില്ല. 2021നും 22നും ഇടയില്‍ നടന്ന ദേവരാജ് ട്രക്ക് ടെര്‍മിനല്‍ നിര്‍മ്മാണം സംബന്ധിച്ച് 47 കോടി രൂപയുടെ അഴിമതി കേസും എങ്ങുമെത്തിയില്ല. കേസില്‍ ബിജെപി മുന്‍ എംഎല്‍സി ഡി എസ് വീരയ്യ അറസ്റ്റിലാവുകയും ജാമ്യം നേടി പുറത്ത് വരികയും ചെയ്തു. 2022ല്‍ കര്‍ണാടക ബോവി ഡവലപ്മെന്റ് കോര്‍പറേഷന്‍ യെസ് ബാങ്കുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 87 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. 

Eng­lish Sum­ma­ry: Kar­nata­ka drowned in cor­rup­tion; Eight scams in 12 years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.