27 January 2026, Tuesday

ഗിഗ് തൊഴിലാളികൾക്കായി ക്ഷേമ ബോർഡ് രൂപീകരിച്ച് കർണാടക സർക്കാർ

Janayugom Webdesk
ബംഗളൂരു
January 27, 2026 4:05 pm

കർണാടകയിലെ ഗിഗ് തൊഴിലാളികൾക്ക് (സൊമാറ്റോ, സ്വിഗ്ഗി, ഒല തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവർ) സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി 16 അംഗ ക്ഷേമ ബോർഡ് രൂപീകരിക്കാൻ കർണാടക തൊഴിൽ വകുപ്പ് ഉത്തരവിട്ടു. 2025ലെ കർണാടക പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് വർക്കേഴ്സ് ആക്ട് പ്രകാരമാണ് ഈ നടപടി. പുതിയ നിയമം അനുസരിച്ച്, ഇത്തരം സേവനങ്ങൾ നൽകുന്ന അഗ്രഗേറ്റർ കമ്പനികൾ അവരുടെ വിറ്റുവരവിന്റെ 1 മുതൽ 1.5 ശതമാനം വരെ ക്ഷേമ ഫീസായി ബോർഡിൽ നിക്ഷേപിക്കണം.

തൊഴിൽ മന്ത്രി സന്തോഷ് ലാഡ് അധ്യക്ഷനായ ബോർഡിൽ ഐടി, വ്യവസായ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ ഗിഗ് തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള നാല് പ്രതിനിധികളും, കമ്പനികളുടെ നാല് പ്രതിനിധികളും, ഗിഗ് ഇക്കോണമിയിലെ രണ്ട് വിദഗ്ധരും, ഒരു സാങ്കേതിക വിദഗ്ധനും ബോർഡിൽ അംഗങ്ങളായിരിക്കും. കമ്പനികളും തൊഴിലാളികളും ഇനി നിർബന്ധമായും ഈ ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 45 ദിവസത്തിനുള്ളിൽ അഗ്രഗേറ്റർ കമ്പനികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കി തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വിവരങ്ങൾ ബോർഡിന് കൈമാറണം. ഓരോ ഗിഗ് തൊഴിലാളിക്കും ഒരു പ്രത്യേക യുണീക് ഐഡി നൽകും. ഇതുവഴിയാണ് ബോർഡ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. കമ്പനികൾ നൽകുന്ന ഫീസിനു പുറമെ, തൊഴിലാളികളുടെ വിഹിതവും സംസ്ഥാന‑കേന്ദ്ര സർക്കാരുകളുടെ ഗ്രാന്റുകളും ചേർത്താണ് ക്ഷേമനിധി രൂപീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.