
കർണാടകയിലെ ധർമസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം എസ്ഐടി തലവൻ പ്രണബ് മോഹന്തിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാക്ഷിയുടെ മൊഴികളിലും നൽകിയ രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.1995–2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി.ഈ കാലയളവിൽ ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തയാളാണ് പരാതിക്കാരൻ.
ഈ കാലഘട്ടത്തിൽ കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായെന്ന് കാണിച്ച് ജൂലൈ മൂന്നിന് പരാതി നൽകി. ജൂലൈ 11‑ന്, അദ്ദേഹം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തു.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി. ഇതിൽ ആറാം നമ്പർ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പർ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽനിന്നും മാത്രമാണ് അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.