11 May 2024, Saturday

Related news

May 3, 2024
May 2, 2024
April 29, 2024
April 29, 2024
April 23, 2024
April 15, 2024
April 8, 2024
April 7, 2024
April 5, 2024
April 5, 2024

കേരളത്തിന് വേണ്ടത് പുതിയ ട്രാക്ക്: കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന തുടര്‍ക്കഥ…

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2022 11:14 pm

ചരക്കു വണ്ടികൾക്കുള്ള അതിവേഗ ട്രാക്ക് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഇതി­ൽ അടിയന്തര പ്രാധാന്യമുള്ളതാണ് 107 കിലോമീറ്റർ ദൂരമുള്ള എറണാകുളം-ഷൊർണൂർ റൂട്ടിലെ മൂന്നാം ട്രാക്ക്. നെടുങ്കൻ വളവുകളുള്ളതാണ് തിരക്കേറിയ എറണാകുളം-ഷൊ­ർണൂർ പാത. പരമാവധി ശേ­ഷിയുടെ 180 ശതമാനവും ഉപയോഗിക്കുന്ന ഈ സെക്ഷനിൽ 15 ചരക്ക് ട്രെയിനുകൾ ഉൾപ്പെടെ ശരാശരി 111 ട്രെയിനുകൾ ഓടുന്നുണ്ട്.

സംസ്ഥാനത്തെ പരമാവധി വേഗത 110 കിലോമീറ്ററാണെങ്കിലും നിലവിലെ ശരാശരി വേഗത 45 കിലോമീറ്റര്‍ ആണ്. പുതിയ ട്രാക്ക് വന്നാൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 1,500 കോടി രൂപ ചെലവ് കണക്കാക്കുന്നതാണ് പദ്ധതി. കുത്തനെ വളവുകളുള്ള സ്ഥലങ്ങളിൽ നിലവിലുള്ള ട്രാക്കുകളിൽ നിന്ന് 50 മീറ്റർ മുതൽ 100 ​​മീറ്റർ വരെ അകലെയായിരിക്കും പുതിയ അലൈൻമെന്റ് സ്ഥാപിക്കുക. ഇത് വളവുകളെ ഗണ്യമായി നിവർത്തും.

ചെറിയ സ്റ്റേഷനുകൾ ഒഴിവാക്കിയുള്ള യാത്ര സമയത്തിലും കുറവുണ്ടാക്കും. ഓരോ സ്റ്റോപ്പും വണ്ടികളുടെ വേഗതയിൽ ഏകദേശം 7 മിനിറ്റ് കുറയ്ക്കുന്നുണ്ട്. പരിമിതമായ സ്റ്റോപ്പുകളുള്ള രാജധാനി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, ജനശതാബ്ധി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ പുതിയ ട്രാക്കിലൂടെയാകും കടത്തിവിടുക. മൂന്നാം ട്രാക്കിനുള്ള സർവേ നടന്നു വരുന്നേയുള്ളു. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഈ വർഷം അവസാനം റയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കും.

എറണാകുളം-ഷൊർണൂർ റൂട്ടിൽ ഓട്ടോമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്താൻ റയിൽവേ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തിൽ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ഒരേസമയം ഒരു ട്രെയിൻ മാത്രമേ ഓടിക്കാൻ കഴിയൂ. ഓട്ടോ സിഗ്നലിങ്ങിൽ, ഈ കാലതാമസം ഒഴിവാക്കാനാകും. ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

കേരളത്തോടുള്ള റയില്‍വേ അവഗണന തുടര്‍ക്കഥയാണ്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കെെക്കൊണ്ട അവഗണന കൂടുതല്‍ ശക്തമായ രീതിയിലാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. സില്‍വര്‍ ലെെനിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന സംസ്ഥാനത്തെ പ്രതിപക്ഷവും മോഡി സര്‍ക്കാരിന്റെ അവഗണനക്കെതിരെ മൗനത്തിലാണ്.

കഴിഞ്ഞയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ആകെയുള്ള വിഹിതം 1085 കോടി രൂപ മാത്രമാണ്. ആന്ധ്രയിലെ റയിൽവേ പദ്ധതികൾക്ക് 7032 കോടി രൂപയും കർണാടകയ്ക്ക് 6091 കോടിയും തമിഴ്‌നാടിന് 3865 കോടിയും തെലുങ്കാനയ്ക്ക് 3048 കോടിയും പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിന് 1085 കോടി.

2700 കോടി ചെലവുള്ള എറണാകുളം-അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിന് വകയിരുത്തിയിരിക്കുന്നത് 21 കോടി. ഭൂമിയേറ്റെടുക്കാൻ 510 കോടി രൂപ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പാലക്കാട്ട് തീവണ്ടികളുടെ അറ്റകുറ്റപ്പണികൾക്ക് സൗകര്യമൊരുക്കാന്‍ 44 കോടി ആവശ്യമുള്ളിടത്ത് അനുവദിച്ചത് നാമമാത്ര തുക. കേരളത്തിലേക്ക് കൂടുതൽ വണ്ടികൾ അനുവദിക്കാത്തത് അവ കൈകാര്യം ചെയ്യാനുള്ള ടെർമിനലുകളില്ലാത്തതിനാലാണ് എന്ന പല്ലവിയും ആവര്‍ത്തിക്കുന്നു.

 

Eng­lish Sum­ma­ry: Ker­ala needs a new track: Cen­tral con­tin­ues to Neglect

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.