18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 26, 2025
March 17, 2025
March 5, 2025
February 25, 2025
February 13, 2025
February 12, 2025
January 17, 2025
January 16, 2025
January 16, 2025

സൈബറിടങ്ങളിൽ കാൽവഴുതി കേരളം; 2022ൽ 815 കേസുകള്‍

സരിത കൃഷ്ണൻ
കോട്ടയം
May 18, 2023 8:18 pm

ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. കോതനല്ലൂർ സ്വദേശി ആതിരയാണ് ജീവനൊടുക്കിയത്. പിന്നാലെ കേസിലെ പ്രതിയായ അരുണിനെ ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമെന്ന അവകാശം സ്വന്തമായപ്പോൾ സൈബറിടങ്ങളിലെ കേസുകളുടെ എണ്ണത്തിലും കേരളം മുന്നോട്ടെന്നാണ് സൂചന. സൈബർ തട്ടിപ്പുകളും, ഹണി ട്രാപ്പുകളും അടക്കം സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് സൈബറിടങ്ങൾ എത്തുമ്പോൾ ഈ വിധത്തിലുള്ള കുറ്റകൃത്യങ്ങളും പെരുകുകയാണ്. ആധുനിക സമൂഹത്തിൽ വിവരസാങ്കേതികവിദ്യ അനിവാര്യഘടകമായി മാറിയപ്പോൾ മറുവശത്ത് ദുരുപയോഗ സാദ്ധ്യതകളും വർദ്ധിച്ചു. ഇതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കോട്ടയം കോതനല്ലൂരിൽ 26കാരിയായ ആതിരയുടെ ആത്മഹത്യ.
2022ലാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഏറെ വർദ്ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 2016 മുതൽ 2023 മാർച്ച് വരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കണക്കുകളിൽ നിന്ന് ഇത് വ്യക്തമാണ്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. 2017 ആയപ്പോഴേക്കും 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ തൊട്ടടുത്ത വർഷം 2019ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. എന്നാൽ 2020 ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 815 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത് ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. 2023 മാർച്ച് മാസം വരെയുള്ള കണക്ക് പ്രകാരം 372 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പരാതി നല്കാതെ പോകുന്ന സംഭവങ്ങളും അനവധിയാണ്. മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിംഗിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല ചിത്രങ്ങളും വീഡിയോകളും, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നവയാണ്. സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
മൊബൈൽ ഫോൺ, വാട്സ്ആപ്പ്, സ്കൈപ്പ്, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഐ. പി. സിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാൻ തയ്യാറാകില്ലെന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്ക് കൂടുതൽ പ്രേരണയാവുന്നത്.

eng­lish sum­ma­ry; Ker­ala slips into cyber space; Cas­es are multiplying

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.