22 January 2026, Thursday

Related news

January 19, 2026
January 16, 2026
December 16, 2025
October 16, 2025
September 29, 2025
September 15, 2025
September 15, 2025
August 23, 2025
June 26, 2025
May 29, 2025

കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 5, 2024 7:46 pm

കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘എ പാത്ത് ടു വെല്‍നെസ് കേരളാസ് ബാറ്റില്‍ എഗനിസ്റ്റ് ടി ബി’ ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഭാഗം എന്ന നയരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യരംഗത്തെ കേരള മോഡൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകും. 

നിപ,കോവിഡ്19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകർച്ചവ്യാധികൾ, ജീവിതശൈലീരോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷയരോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഇപ്പോള്‍ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ ലോകത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതല്ല സ്ഥിതി എന്നു മനസിലാക്കാന്‍ സാധിക്കും. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. എന്നാല്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ദേശീയ ക്ഷയരോഗ സര്‍വേയില്‍ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷത്തില്‍ 199ഉം ലോകത്താകെ ഒരു ലക്ഷത്തില്‍ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ ഏഴും ഇന്ത്യയില്‍ 34ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരിക്കുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും നമ്മള്‍ ലോകത്തിനു മാതൃകയാവുന്നു.

2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതല്‍ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.