
സർവകലാശാല ജനാധിപത്യത്തിനെതിരെ കേരള സർവകലാശാലയുടെ താല്‍ക്കാലിക വൈസ് ചാൻസലർ നടത്തുന്ന കടന്നാക്രമണം കേരളം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന്റെ പൊതുജനാധിപത്യ പാരമ്പര്യം പേറുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നാഗ്പൂരിന്റെ രാഷ്ട്രീയം പിൻപറ്റുന്നവർക്ക് മനസിലാക്കാൻ കഴിയുകയില്ല. പഠനത്തോടൊപ്പം യുവതലമുറയിൽ അനിവാര്യമായും ഉണ്ടാകേണ്ട സർഗാത്മക വികാസത്തിന്റെ ഭാഗമാണ് പാഠ്യേതര പ്രവർത്തനങ്ങൾ. കേരള സർവകലാശാല യൂണിയൻ യുവജനോത്സവം അടിയന്തിരമായി നടത്തുക, ഇന്റർ യൂണിവേഴ്സിറ്റി കായികമേളയിൽ പങ്കെടുക്കുന്നവർക്ക് യാത്രപ്പടി അനുവദിക്കുക തുടങ്ങിയ സ്വാഭാവികവും ന്യായവുമായ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തിയത്. എന്നാൽ പ്രതികാര നടപടി എന്ന നിലയ്ക്ക് കാലാവധി അവസാനിക്കുന്നതിനു മുമ്പ് വിദ്യാർത്ഥി യൂണിയനെ അസാധുവാക്കുകയാണ് വിസി ചെയ്തത്. ഇതുമൂലം നേരത്തെ നിശ്ചയിച്ച നാടകോത്സവം, ഫിലിം ഫെസ്റ്റിവൽ, വിദ്യാർത്ഥി കോൺക്ലേവ് എല്ലാം മുടങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്.
കലാശാലകളിലെ സർഗാത്മക പ്രവർത്തനങ്ങൾ ജനാധിപത്യ സംസ്കാരം വളർത്തുന്നവയാണ്. അതിനെ ഭയപ്പെടുന്ന സമഗ്രാധിപത്യശക്തികൾ രാജ്യമാകെ കലാശാലകളിലെ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാൻ വെമ്പുകയാണ്. ഡല്‍ഹി, ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ പയറ്റിയ അതേ അടവുകൾ കേരളത്തിൽ പ്രയോഗിക്കാനുള്ള സംഘ്പരിവാർ സഹയാത്രികരുടെ പരിശ്രമം കേരളം സമ്മതിച്ചുകൊടുക്കുകയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.