വടക്കൻ മലബാറിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടുള്ള കിഡ്നാപ്പിങ് സംഘത്തലവൻ ഇന്റർപോളിന്റെ കണ്ണുവെട്ടിച്ച് നാട്ടിലെത്തിയതായി സൂചന. കാസർകോട് കയ്യാർ സ്വദേശി മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖാണ് നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. റഫീഖുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ ഇടപെടലുകൾ തിരിച്ചറിഞ്ഞത്. പൊലീസ് സംശയിക്കുന്നവരുടെ കോൾ ഡീറ്റൈയിൽസ് റിക്കാർഡ് (സിഡിആർ) പരിശോധിച്ചപ്പോഴും ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. ഇന്റർപോള്‍ തിരയുന്ന കുപ്രസിദ്ധ പ്രതികളുടെ പട്ടികയായ റെഡ്കോർണറിൽ ഉൾപ്പെട്ടയാളാണ് മുഹമ്മദ് റഫീഖ്. അതിനാൽ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും റഫീഖിനെ പിടികൂടാനാവും. എന്നിട്ടും റഫീഖ് നാട്ടിലെത്തിയിട്ടുണ്ടെങ്കിൽ വ്യാജപാസ്പോർട്ട് ഉപയോഗിച്ചായിരിക്കുമെന്നാണ് സംശയിക്കുന്നത്. 2018 ൽ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത കേസിൽ റഫീഖ് പ്രതിയാണ്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് റഫീഖിനെ കുറിച്ച് സംശയങ്ങളുയർന്നത്.
2018 ലാണ് റഫീഖ് വിദേശത്തേക്ക് കടന്നത്. എന്നാൽ റഫീഖിന്റെ മേൽനോട്ടത്തിൽ ചില സംഘങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊയിലാണ്ടിയിൽ അടുത്തിടെ നടന്ന രണ്ട് തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും സംഘത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുകയാണ്. കാസർകോട് എംബസി എന്ന പേരിൽ വ്യാജപാസ്പോർട്ടുകൾ നിർമ്മിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. ഇത്തരത്തിൽ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് റഫീഖ് എത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അടുത്തിടെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 100 ലേറെ വ്യാജ പാസ്പോർട്ടുകൾ പിടികൂടിയിരുന്നു. വ്യാജ വിലാസത്തിൽ കോഴിക്കോട് പാസ്പോർട്ട് ഓഫീസ് വഴി നേരിട്ടും ഏജൻസികൾ വഴിയുമാണ് പാസ്പോർട്ട് സ്വന്തമാക്കുന്നത്. ഇത്തരത്തിൽ റഫീഖും പാസ്പോർട്ടുകൾ സ്വന്തമാക്കിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
English summary; Kidnapping man wanted by Interpol in Kerala
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.