22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

കൊൽക്കത്ത കൊലപാതകം;സിബിഐ പ്രതികളുടെ നുണ പരിശോധന ആരംഭിച്ചു

Janayugom Webdesk
കൊൽക്കത്ത
August 24, 2024 3:37 pm

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക പ്രതികളായവരെയും പീഡനത്തില്‍ പങ്കാളികളായ മറ്റ് 6 പേരുടെയും നുണ പരിശോധന സിബിഐ ആരംഭിച്ചു.

കേസിലെ മുഖ്യ പ്രതിയായ സഞ്ചയ് റോയിയെ അയാള്‍ തടവില്‍ കഴിയുന്ന ജയിലില്‍ വച്ച് തന്നെ നുണ പരിശോധനയ്ക്ക് വിധേയനനാക്കും.മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്,സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ഡോക്ടര്‍മാര്‍,ഒരു സിവില്‍ വോളണ്ടിയര്‍ ഉള്‍പ്പെടെ 6 പ്രതികളെ സിബിഐ ഓഫീസില്‍ വച്ച് നുണ പരിശോധന നടത്തും.

ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പ്രത്യേക സംഘം നുണ പരിശോധനയ്ക്കായി കൊല്‍ക്കത്തയില്‍ എത്തി.

തങ്ങള്‍ കേസ് ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നതായി സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ആഗസ്റ്റ് 9 രാത്രിയിലായിരുന്നു സംഭവം നടന്നത്.ഇര രണ്ട് ഒന്നാം വര്‍ഷ പി..ജി വിദ്യാര്‍ത്ഥികളുമൊത്ത് അര്‍ധരാത്രിയില്‍ അത്താഴം കഴിക്കാന്‍ പോയതായി സിബിഐ വൃത്തങ്ങള്‍ പറയുന്നു.ഭക്ഷണം കഴിച്ച ശേഷം മൂവരും സെമിനാര്‍ ഹാളിലേക്ക് പോകുകയും അവിടെ ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്രയുടെ ജാവലിന്‍ മത്സരം കാണുകയും ചെയ്തിരുന്നു.

രാത്രി രണ്ട് മണിയായപ്പോഴേക്കും രണ്ട് ട്രയിനി വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ ഹാളില്‍ നിന്നും പോയി.ഇര അവിടെ തന്നെ തുടരുകയായിരുന്നു.

അടുത്ത ദിവസം രാവിലെ 930ന് റൗണ്ട്‌സ് തുടങ്ങുന്നതിന് മുന്‍പായി രാത്രി ഇരയോടൊപ്പം ഭക്ഷണം കഴിച്ച രണ്ട് പിജി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇവരെ അന്വേഷിച്ച് എത്തിയിരുന്നു.അപ്പോഴാണ് ട്രയിനി ഡോക്ടറുടെ മൃതദേഹം കാണുന്നത്.

കൊല്‍ക്കത്ത പൊലീസ് പറയുന്നതനുസരിച്ച് ഇയാള്‍ ഇരയെ ദൂരെ നിന്ന് അനക്കമില്ലാത്ത അവസ്ഥയില്‍ കാണുകയും പെട്ടന്ന് തന്നെ തന്റെ സഹപ്രവര്‍ത്തകരെയും മുതിര്‍ന്ന ഡോക്ടര്‍മാരെയും അറിയിക്കുകയും തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

സിബിഐ അന്വേഷണത്തില്‍ കേസില്‍ പ്രതികളായവരെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചിരുന്നു.ഇരയുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ മുറിയില്‍ നിന്നും 4 ഡോക്ടര്‍മാരില്‍ രണ്ട് പേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തിയിരുന്നു.

ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ സമയ രേഖയും നല്‍കിയിട്ടുണ്ട്.കൃത്യം നടന്ന രാത്രിയില്‍ 1.03ന് സഞ്ചയ് റോയ് കോളജില്‍ പ്രവേശിക്കുന്നതായാണ് ക്യാമറയില്‍ ഉള്ളത്.ഫൂട്ടേജില്‍ ഇയാള്‍ കഴുത്തില്‍ ഒരു ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഇട്ടിരുന്നു.ഇതേ ഹെഡ്‌ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.