11 February 2026, Wednesday

Related news

February 9, 2026
February 5, 2026
February 5, 2026
February 5, 2026
February 2, 2026
February 2, 2026
January 27, 2026
January 25, 2026
January 24, 2026
January 21, 2026

കൊമ്പന്‍സ് തലസ്ഥാനത്ത്; ഇന്ന് മലപ്പുറം എഫ്‌സിയെ നേരിടും

Janayugom Webdesk
തിരുവനന്തപുരം
November 30, 2025 8:20 am

നീണ്ട അഞ്ച് എവേ മത്സരങ്ങൾക്ക് ശേഷം കൊമ്പൻസ് തങ്ങളുടെ തട്ടകമായ തിരുവനന്തപുരത്തേക്ക്. ഇന്ന് നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് മലപ്പുറം എഫ്‌സിയെ നേരിടും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കൊമ്പന്മാരെ വരവേൽക്കാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും ആരാധകരും സജ്ജമായിരിക്കുകയാണ്. കഴിഞ്ഞ കൊമ്പൻസ്-മലപ്പുറം മത്സരം സമനിലയിലാണ് കലാശിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവച്ച കൊമ്പന്മാരെ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകർ. തൃശൂർ മാജിക് എഫ്‌സിയുമായുള്ള മുൻ മത്സരം 1–1 എന്ന സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ, പോളോ വിക്ടർ തൃശൂർ പ്രതിരോധ നിരയെ മറികടന്നു ഗോൾ നേടിയിരുന്നു. 15-ാം മിനിറ്റിൽ ഫൈസൽ അലി തൊടുത്ത പന്ത് തൃശൂരിനായി ഗോൾവല കുലുക്കി. രണ്ടാം പകുതി ഗോൾ രഹിതമായി മത്സരം അവസാനിച്ചു. പോയിന്റ് പട്ടികയിൽ കൊമ്പൻസ് നിലവിൽ മൂന്നാം സ്ഥാനത്താണ്. 

കാലിക്കറ്റ് എഫ്‌സിയുമായിട്ടായിരുന്നു മലപ്പുറത്തിന്റെ കഴിഞ്ഞ മത്സരം. അവസാന നിമിഷം വരെ പൊരുതിയെങ്കിലും 3–1 എന്ന നിലയിൽ മലപ്പുറം
പരാജയപ്പെടുകയാണുണ്ടായത്. അന്റോർ ആൾഡറിലാണ് മലപ്പുറത്തിനായി 80-ാം മിനിറ്റിൽ ഗോൾ നേടിയത്. സെമി ലക്ഷ്യമാക്കുന്ന മലപ്പുറത്തിന് കൊമ്പൻസുമായുള്ള പോരാട്ടത്തിൽ വിജയം അനിവാര്യമാണ്. സെമി സ്ഥാനം ഉറപ്പാക്കാൻ ഇരുടീമുകൾക്കും വിജയം സുപ്രധാനമാണ്. സീസണിലെ കഴിഞ്ഞ ഏറ്റുമുട്ടൽ സമനിലയിലാണ് അവസാനിച്ചത്. കൊമ്പൻസിനായി ഓട്ടമാർ ബിസ്‌പോയും, മലപ്പുറത്തിനായി ജോൺ കെന്നെടിയും ഗോൾ സ്കോറർമാരായ കളിയിൽ കൊമ്പൻസ് കീപ്പർ ആര്യൻ സരോഹയായിരുന്നു താരം. സൂപ്പർലീഗ് ചരിത്രത്തിലെ എല്ലാ കൊമ്പൻസ്-മലപ്പുറം മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചിട്ടുള്ളത്. ഇത്തവണ, ചരിത്രം മാറ്റിയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.