29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 14, 2025
March 13, 2025
March 12, 2025

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം ഇന്ന്

Janayugom Webdesk
കല്പറ്റ/ചേലക്കര
November 11, 2024 6:00 am

വയനാട്ടിലും ചേലക്കരയിലും മൂന്നാഴ്ചയിലേറെ നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചരണം. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പാലക്കാട് മണ്ഡലത്തില്‍ 20നാണ് പോളിങ്.
കള്ളപ്പണമൊഴുക്കിയും സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തും വോട്ട് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് അവസാന ശ്രമം നടത്തിയത്. അതേസമയം മുനമ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ബിജെപിയും കേന്ദ്രമന്ത്രിമാരും ശ്രമിച്ചു. ഇവയെല്ലാം അതിജീവിച്ച് വ്യക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്ത്, ഒരേമനസോടെ ഇടതുമുന്നണി പ്രവര്‍ത്തകരെല്ലാം അണിനിരന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും മൂന്ന് മണ്ഡലങ്ങളിലും സജീവമായി പ്രവര്‍ത്തനത്തിലുണ്ട്. എല്‍ഡിഎഫ് എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യം മുന്നണി പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
വയനാട്ടില്‍ പ്രചരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാണ്. കാര്‍ഷിക, ആദിവാസി മേഖലകളിലെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വന്‍ വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ താരസ്ഥാനാര്‍ത്ഥിയും താരപ്രചാരകരും അണിനിരന്നിട്ടും വയനാടന്‍ ജനതയുടെ ജീവിത പ്രശ്നങ്ങള്‍ പ്രചരണത്തില്‍ ചർച്ചയാക്കിമാറ്റാന്‍ എല്‍ഡിഎഫിന് സാധിച്ചു. വ്യഥയുടെ നാളുകളിൽ വയനാടിനെയും ജനതയെയും ഉപേക്ഷിച്ചവര്‍ക്കുള്ള മറുപടിയായി വിധിയെഴുത്ത് മാറുമെന്നാണ് വിലയിരുത്തല്‍. 

ചേലക്കര മണ്ഡലത്തില്‍ ഇത്തവണയും വിജയം ഉറപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫിന്റെ പ്രചരണം മുന്നേറുന്നത്. 177 ബൂത്തുകളിലും മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. 1996 മുതൽ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ നടത്തിയ വികസനവും 2016ൽ യു ആർ പ്രദീപ് കൊണ്ടുവന്ന വികസനവും ചര്‍ച്ചയാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ വലിയ പിന്തുണയാണ് പ്രചരണത്തിലുടനീളം ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് നേതാക്കളും കയ്യൊഴിഞ്ഞ നിലയിലാണ്. കോൺഗ്രസിൽ നിന്ന് പി വി അൻവറിനൊപ്പം ചേക്കേറിയ എൻ കെ സുധീറും കോൺഗ്രസ് വോട്ട് പിടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

പാലക്കാട് മണ്ഡലത്തില്‍ ഡോ. പി സരിനും പ്രചരണത്തില്‍ എതിരാളികളെക്കാള്‍ ഏറെ മുന്നിലെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലും ബിജെപിയിലുമുണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇരുഭാഗത്തും ഒട്ടേറെ നേതാക്കള്‍ പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇത് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
പാലക്കാട് 14 വര്‍ഷമായി കൊതിക്കുന്ന മാറ്റത്തിന് നാടിന്റെ മനസ് ഒരുങ്ങിയിരിക്കുന്നുവെന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും പങ്കാളിത്തത്തിൽ നിന്നും വോട്ടർമാരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.