വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ കണക്ഷന് ജില്ലയിൽ വർധനവ്. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നുവെന്ന നിലയിലാണ് കെ-ഫോൺ ജനങ്ങളെ ആകർഷിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കെ-ഫോൺ പദ്ധതി വഴി 6273 കണക്ഷനുകൾ ഇതിനോടകം നൽകി. ജില്ലയിൽ ഇതുവരെ 2450 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 199 കിലോമീറ്റർ ഒപിജിഡബ്യു കേബിളുകളും 2251.13 കിലോമീറ്റർ എഡിഎസ്എസ് കേബിളുകൾ കെഎസ്ഇബി പോസ്റ്റുകൾ വഴിയുമാണ് സ്ഥാപിച്ചത്. ജില്ലയിൽ കളക്ടറേറ്റ് ഉൾപ്പടെയുള്ള 2145 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ-ഫോൺ നെറ്റുവർക്കാണ് ഉപയോഗിക്കുന്നത്.
ജില്ലയിൽ ആകെ 510 ബിപിഎൽ വീടുകളിലാണ് കെ-ഫോൺ കണക്ഷനുള്ളത്. 4110 വാണിജ്യ കണക്ഷനുകളും ജില്ലയിൽ നൽകി. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 199 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണക്ഷനുകൾക്ക് വേണ്ടി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. നാല് ഐഎൽഎൽ കണക്ഷനും 14 എസ്എംഇ കണക്ഷനുകളും ജില്ലയിൽ നൽകി. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ-ഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.